നെല്ലുസംഭരണം വൈകുന്നതും കാട്ടാനശല്യവും പാലക്കാട്ടെ കർഷകരെ കണ്ണീരിലാക്കുന്നു. വീട്ടുമുറ്റത്ത് കൂട്ടിയിട്ട നെല്ലും കാട്ടാനകൾ തിന്നുകയാണ്്.
വാളയാർ മുതൽ മുണ്ടൂർ വരെ ഒൻപതു കാട്ടാനകളാണ് നാശം വിതയ്ക്കുന്നത്. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുളള ജനവാസമേഖലകളിലൂടെയാണ് രാത്രിസഞ്ചാരം. നെൽകർഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വീട്ടുമുറ്റത്തോ , റോഡ് വശത്തോ കൂട്ടിയിട്ട നെൽക്കൂനകൾ കാട്ടാനകൾ തിന്നുതീർക്കുന്നു.
സർക്കാരിന്റെ നെല്ലുസംഭരണം വൈകുന്നതിനാൽ നെല്ല് സൂക്ഷിക്കാനിടമില്ലാതെ കർഷകർ വലയുന്നു. നെല്ല് മാത്രമല്ല.മതിൽക്കെട്ടുകൾ പൊളിച്ച് വീട്ടുമുറ്റത്ത് കൃഷി ചെയ്ത വാഴയും കപ്പയുമൊക്കെ കാട്ടാനകൾ ഇല്ലാതാക്കി. ലക്ഷങ്ങളുടെ നഷ്ടമാണ് ഒരോദിവസവും നാട്ടുകാർക്കുണ്ടാകുന്നത്.
കാട്ടാനകളെ കാടിനുളളിലേക്ക് നീക്കാനുളള നടപടികളെല്ലാം വെറുതെയായി. ജനവാസമേഖലകളിൽതന്നെയാണ് കാട്ടാനകളുെട താവളം. സർക്കാരിന്റെ നെല്ലുസംഭരണം ഇനിയും വൈകിയാൽ കർഷകർക്ക് വൻനഷ്ടമാണുണ്ടാവുക.