എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പ്രൊഫസർ എൻ.എൽ.ബീനയെ സ്ഥലം മാറ്റിയത് എസ് എഫ് ഐ നേതൃത്വത്തിന്റെ തുടർച്ചയായ സമ്മർദ്ദത്തിനൊടുവിൽ. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അധ്യാപകരടക്കം ക്യാമ്പസിൽ തുടരുമ്പോഴാണ് പ്രൊഫസർ ബീനയ്ക്കെതിരായ വിദ്യാഭ്യാസ വകുപ്പ് നടപടി.
പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്ത നാൾ മുതൽ മഹാരാജാസിലെ എസ് എഫ് ഐ നേതൃത്വവുമായി ഏറ്റുമുട്ടലിലായിരുന്നു പ്രൊഫസർ എൻ.എൽ.ബീന. മതിയായ ഹാജറില്ലാത്ത വിദ്യാർഥി നേതാക്കളെ പരീക്ഷ എഴുതാൻ അനുവദിക്കാത്തതും, പൂർവ വിദ്യാർഥികളെ കോളജ് ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിച്ചതും ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾക്കെതിരെ എസ് എഫ് ഐ നേതൃത്വം കാമ്പസിൽ തുടർച്ചയായി സമരം നടത്തി. കാമ്പസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതിനെതിരെ പ്രിൻസിപ്പൽ മോശം ഭാഷയിൽ പ്രതികരിച്ചെന്നാരോപിച്ച് എസ് എഫ് ഐ തുടങ്ങിയ സമരം പ്രിൻസിപ്പലിന്റെ കസേര കത്തിക്കുന്നതിൽ വരെ ചെന്നെത്തി.
എസ് എഫ് ഐ നേതാക്കൾ ഉപയോഗിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധം കണ്ടെത്തുകയും ഇതിന്റെ പേരിൽ കോളജ് യൂണിയൻ ഭാരവാഹികളും എസ് എഫ് ഐ യുണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവരെ പുറത്താക്കുകയും ചെയ്തതായിരുന്നു ഒടുവിലത്തെ പ്രകോപനം. ഇതിന്റെ പേരിൽ എസ് എഫ് ഐ നേതാക്കൾ പ്രിൻസിപ്പലിനെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തിനു പിന്നാലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റണമെന്ന ആവശ്യം എസ് എഫ് ഐ ഉന്നയിച്ചു. പക്ഷേ, ഇടത് അധ്യാപക സംഘടന അംഗമായ പ്രിൻസിപ്പലിനെ പിന്തുണച്ച് സംഘടനയിലെയും സി പി എമ്മിലെയും ഒരു വിഭാഗം രംഗത്തെത്തിയതോടെ എസ് എഫ് ഐ ആവശ്യം സർക്കാർ മാറ്റിവച്ചു. എന്നാൽ പുതിയ അധ്യയന വർഷം തുടങ്ങിയിട്ടും എസ് എഫ് ഐ യ്ക്ക് വഴങ്ങാൻ പ്രിൻസിപ്പൽ തയാറായില്ല. ഇതോടെ പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം എസ് എഫ് ഐ നേതൃത്വം ശക്തമാക്കി. ഇതേ തുടർന്നാണ് എസ് എഫ് ഐ ശക്തികേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന തലശേരി ബ്രണ്ണൻ കോളജിലേക്ക് പ്രൊഫ.എൻ.എൽ.ബീനയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട സി പി എം അനുകൂല അധ്യാപക സംഘടന നേതാക്കളടക്കം കാമ്പസിൽ തുടരുമ്പോഴാണ് പ്രൊഫസർ ബീനയ്ക്കെതിരായ നടപടി ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.