unni-mukundan

Image Credit :Facebook

ഒറ്റദിവസം കൊണ്ട് അഞ്ച് പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ അനുഭവം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രദര്‍ശനം എന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഇത്തരമൊരു ആത്മീയ യാത്ര സാധ്യമാക്കിത്തന്ന ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്ക് നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തില്‍ ഉണ്ണി മുകുന്ദന്‍ കുറിപ്പും യാത്രയുടെ ചിത്രങ്ങളും പങ്കുവച്ചു. 

ഉണ്ണി മുകുന്ദന്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം

'ചില ദിവസങ്ങൾ നമ്മൾ എന്ത് ചെയ്തു എന്നതുകൊണ്ടല്ല, മറിച്ച് വിധി നമ്മളെ എവിടേക്കാണ് കൊണ്ടുപോയത് എന്നതുകൊണ്ടാണ് ജീവിതകാലം മുഴുവൻ ഓർമ്മയിൽ നിലനിൽക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് ഈ അഞ്ച് പുണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്. മൂലോത്തുംകുന്നു ശ്രീ കൈരാതി കിരാത ക്ഷേത്രം, തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം, മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര, കൊട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം എന്നിവ. സമീപകാലത്ത് എനിക്ക് ലഭിച്ച ഏറ്റവും അനുഗ്രഹീതമായ ദിവസങ്ങളിലൊന്നായിരുന്നു അത്'.

'ഈ ആത്മീയ യാത്ര സാധ്യമാക്കിത്തന്ന ശ്രീ വത്സൻ തില്ലങ്കേരി ചേട്ടനോട് ഹൃദയം നിറഞ്ഞ നന്ദി. ഈ ക്ഷേത്രങ്ങളുടെ ചരിത്രവും മഹത്വവും ആത്മീയ പ്രാധാന്യവും അവിടുത്തെ ദിവ്യചൈതന്യവും അറിയാവുന്നവർക്ക് ഈ യാത്ര എനിക്ക് എന്തുകൊണ്ട് ഇത്രയേറെ പ്രത്യേകമായിരുന്നുവെന്ന് മനസ്സിലാകും. അന്ന് ഞാൻ തീരെ സുഖത്തിലായിരുന്നില്ല. കഠിനമായ ജലദോഷം ഉണ്ടായിരുന്നു. പിന്നീട് എന്നോടൊപ്പം ഉണ്ടായിരുന്ന മിക്കവർക്കും അതേ അസ്വസ്ഥത അനുഭവപ്പെട്ടു. എന്നിരുന്നാലും, ആ ശാരീരിക ബുദ്ധിമുട്ടുകൾക്കൊന്നും ഓരോ ക്ഷേത്രത്തിലും ഞാൻ അനുഭവിച്ച സമാധാനത്തെയും ദൈവിക സാന്നിധ്യത്തെയും മങ്ങിക്കളയാൻ കഴിഞ്ഞില്ല'.

'ഓരോ ക്ഷേത്രത്തിനും പറയാനുള്ള ഒരു ചരിത്രമുണ്ട്. ഓരോ പ്രതിഷ്ഠയ്ക്കും അതിന്റേതായ ദിവ്യതയും തേജസ്സുമുണ്ട്. അനേകം ഭക്തരുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രങ്ങളാണ് ഈ ക്ഷേത്രങ്ങൾ. ആ വിശ്വാസവും പാരമ്പര്യവുമാണ് ഇവയെ അതുല്യമാക്കുന്നത്. ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലും, ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലും മുമ്പ് ദർശനം നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മൂലോത്തുംകുന്നു ശ്രീ കൈരാതി കിരാത ക്ഷേത്രത്തിലും കൊട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലും ആദ്യമായാണ് എത്തിയത്. ആ രണ്ട് ദർശനങ്ങളും എന്നെ ഉള്ളിൽ നിന്ന് സ്പർശിച്ചു. വിനയത്തോടെ തലകുനിക്കേണ്ട അനുഭവമായിരുന്നു അത്'.

'എല്ലാ ക്ഷേത്രങ്ങളും മനസ്സിൽ ആഴത്തിൽ പതിഞ്ഞെങ്കിലും, മൂലോത്തുംകുന്നു ശ്രീ കൈരാതി കിരാത ക്ഷേത്രം ഒരു പ്രത്യേക അനുഭവമായി. അർജുനനെ പരീക്ഷിച്ച് ഒടുവിൽ പാശുപതാസ്ത്രം അനുഗ്രഹിച്ച കിരാതരൂപത്തിലുള്ള മഹാദേവനുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. വിനയവും ക്ഷമയും അചഞ്ചലമായ വിശ്വാസവുമാണ് യഥാർത്ഥ ശക്തിയെന്ന് ആ ദിവ്യരൂപം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്. അനുഗ്രഹവും ആത്മചിന്തയും നിറഞ്ഞ ഒരു ദിനം… ജീവിതകാലം മുഴുവൻ നന്ദിയോടെ ഓർക്കുന്ന ഒരു അനുഭവം. എനിക്ക് ലഭിച്ചതുപോലെ, നിങ്ങൾക്കും ഒരിക്കൽ ഈ ദിവ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യവും വിളിയും ലഭിക്കട്ടെ. അവിടുത്തെ അനുഗ്രഹം തേടൂ, ചരിത്രം അറിയൂ, വാക്കുകൾ കൊണ്ട് പൂർണമായി വിവരിക്കാനാകാത്ത ആ ദിവ്യമായ ശാന്തി സ്വയം അനുഭവിച്ചറിയൂ' ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ENGLISH SUMMARY:

Actor Unni Mukundan shared his unforgettable experience of visiting five sacred temples in a single day. This spiritual journey, made possible by Valsa Thillankeri, is described by Unni Mukundan as one of the greatest fortunes of his life.