midnight-aurora

ആര്‍ട്ടികിലെ കൊടും മഞ്ഞില്‍ ഇളം ചൂടേറ്റ് ഹോട്ട് ചോക്ലേറ്റൊക്കെ നുണഞ്ഞ് ചാരിക്കിടന്ന് ധ്രുവദീപ്തി കണ്ടാലോ.... ആഹാ എത്ര സുന്ദരമായ സ്വപ്നം എന്നല്ലേ? എന്നാലിത് സ്വപ്നമല്ല. യാഥാര്‍ഥ്യമാണ്. മാനത്തെ വര്‍ണപ്രകാശം ഭൂമിയിലേക്ക് പെയ്തിറങ്ങുന്നതും ആകാശം മഴവില്‍ നിറങ്ങളില്‍ തിളങ്ങുന്നതും കാണാന്‍ നാട്ടിലേക്കെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികള്‍ക്ക് ആ കാഴ്ച അവിസ്മരണീയമാക്കുകയാണ് നോര്‍വേ.  പ്രകൃതിയൊരുക്കുന്ന ഈ വിസ്മയം അനുഭവിച്ചറിയാന്‍ ഗ്ലാസ് കൊണ്ട് ഏറെക്കുറെ മറച്ച പനോരമിക് ട്രെയിനാണ് സജ്ജമാക്കിയിരിക്കുന്നത്. 

northern-lights-train

ശ്വാസം നിലച്ച് പോകുന്ന വിസ്മയക്കാഴ്ചയ്ക്ക് ആഡംബരത്തിന്‍റെ തലോടല്‍ തീര്‍ക്കുന്നതാകും 'മിഡ്നൈറ്റ് അറോറ റൂട്ടി'ലെ യാത്ര. പുറത്തെ മരംകോച്ചുന്ന തണുപ്പേല്‍ക്കാതെ ചൂടുള്ള കാബിനില്‍ ചായ്ച്ച് വച്ച സീറ്റില്‍ ആകാശത്തിന് അഭിമുഖമായി കിടന്നും ചാ‌ഞ്ഞും ചരിഞ്ഞുമിരുന്ന് മനംനിറയെ ധ്രുവദീപ്തി കണ്ടാസ്വദിക്കാം. ധ്രുവദീപ്തിയെ കുറിച്ച് സഞ്ചാരികള്‍ക്ക് വിവരിച്ച് നല്‍കാന്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡുകളും ട്രെയിനിലുണ്ടാകും. ഇതിന് പുറമെ ധ്രുവദീപ്തിയുടെ ചിത്രം പകര്‍ത്താനുള്ള പൊടിക്കൈകളും ഗൈഡുകള്‍ പറഞ്ഞു തരും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാകും ട്രെയിന്‍ സര്‍വീസ് നടത്തുക. ഇക്കാലത്താണ് ധ്രുവദീപ്തി അതിന്‍റെ പൂര്‍ണശോഭയോടെ കാണാന്‍ കഴിയുക. 

എവിടെ നിന്നാണ് യാത്ര തുടങ്ങുക?

ആര്‍ട്ടിക് സര്‍ക്കിളിന് വടക്ക് ഭാഗത്തായുള്ള നാര്‍വിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നാകും ട്രെയിന്‍ യാത്ര ആരംഭിക്കുക. മഞ്ഞുമൂടിയ പര്‍വതങ്ങളിലൂടെയും താഴ്​വരകളിലൂടെയും സഞ്ചരിച്ച് ഒഫോട്ടന്‍ ലൈനും കടന്ന് ട്രെയിന്‍ എത്തും. ഇടയ്ക്കുള്ള രണ്ട് സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. ഇവിടെ വച്ച് യാത്രക്കാര്‍ക്ക് തീ കായുകയും ചൂട് പാനീയങ്ങള്‍ കുടിക്കുകയും ഒക്കെ ചെയ്യാനുള്ള സൗകര്യമുണ്ടാകും.

ട്രെയിന്‍ ടിക്കറ്റിന് ചെലവെത്ര?

ട്രെയിനിന്‍റെ പേരില്‍ അല്‍പം ആഡംബരമൊക്കെയുണ്ടെങ്കിലും ടിക്കറ്റിന് അത്ര ഭീമന്‍ തുകയൊന്നുമില്ല. 130 പൗണ്ടാണ് (ഏകദേശം 13,752 രൂപ) ടിക്കറ്റിനായി ഈടാക്കുന്നത്. നോര്‍വീജിയന്‍ ട്രാവല്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് ട്രെയിന്‍ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പീക്ക് സീസണില്‍ മാത്രം സര്‍വീസ് നടത്തുന്ന ട്രെയിന്‍ ആയതിനാല്‍ നിര്‍ബന്ധമായും മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതാകും സൗകര്യം. ധ്രുവ ദീപ്തി ബക്കറ്റ് ലിസ്റ്റിലുണ്ടെങ്കില്‍ തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കോളൂ..

ENGLISH SUMMARY: