പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവേയിലെ പ്രമുഖ പത്രമായ 'അഫ്റ്റൻ പോസ്റ്റൻ'. കാര്‍ട്ടൂണിലാണ് അധിക്ഷേപം. വംശീയാധിക്ഷേപമാണിതെന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്. 'ബുദ്ധിമാനാണ്, എന്നാൽ അലോസരപ്പെടുത്തുന്ന മനുഷ്യൻ' എന്ന് തലക്കെട്ടോടെയാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്.
നോർവേ സന്ദർശനത്തിനിടെ നോര്‍വീജിയന്‍ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. നോര്‍വേ പ്രധാനമന്ത്രിക്കൊപ്പം സംയുക്ത പ്രസ്താവനയ്ക്ക് മോദി എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയായ ഹെല്ല ലിങ് ചോദ്യം ചോദിച്ചത്.
എന്നാല്‍ പ്രധാനമന്ത്രി ചോദ്യം അവഗണിച്ചു. മോദി കയറിയ ലിഫ്റ്റിന് സമീപത്തും ഇവര്‍ ചോദ്യവുമായി എത്തി. ചോദ്യം ചോദിക്കുന്ന വിഡിയോ അടക്കം മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയടക്കം ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.