ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമില്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. യോഗ്യതകൾ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. എന്‍സിആര്‍എഫ് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ നിലവില്ഡ വരും. 

ഉത്തരവ് പ്രകാരം പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ നേടിയവർക്കും ബിരുദ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും. 

അക്കാദമിക് പുരോഗതിക്കും അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ നയം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള അവസരങ്ങൾ സുഗമമാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്. എല്ലാ സർവകലാശാലകളിലും ഉത്തരവ് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ  ശുപാർശ പ്രകാരമാണ് നടപടി. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും പോളിടെക്നിക്കുകൾക്കും ഔദ്യോഗികമായി കൈമാറാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

The Higher Education Department of Kerala has issued an official order stating that Plus Two is no longer mandatory for undergraduate admissions in state universities and affiliated colleges. Under the new policy based on the National Credit Framework (NCF), students with ITI and diploma qualifications can enroll in four-year degree programs starting from the 2027-28 academic year. Specifically, those who passed ITI after the tenth grade are eligible for direct first-year admission, while three-year and two-year diploma holders can enter directly into the second year via lateral entry. This progressive reform aims to bridge the gap between vocational and higher education while creating flexible academic pathways for students.