സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. നേരത്തെ മേയ് 29നകം പോർട്ടൽ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നടന്നില്ല. പിന്നാലെ പ്രശ്നം പരിഹരിച്ച് പോര്‍ട്ടല്‍ ഇന്നലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും സാങ്കേതിക തകരാര്‍ മൂലം ഇന്നലെയും പോര്‍ട്ടല്‍ തുറക്കാന്‍ ആയിരുന്നില്ല. അതേസമയം, ശനിയാഴ്ച വരെയാണ് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ സമയം.
പോര്‍ട്ടല്‍ ഇന്നലെ തുറക്കുമെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും കുറ്റമറ്റ രീതിയിൽ പോര്‍ട്ടല്‍ പ്രവർത്തിക്കുമെന്നുമായിരുന്നു സിബിഎസ്ഇയുടെ വാദം. ഐഐടിയിൽനിന്നുള്ള സാങ്കേതിക വിദഗ്ധരടക്കം പോര്‍ട്ടലില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിച്ച എത്തിക്കൽ ഹാക്കർമാർക്കുള്‍പ്പെടെ നന്ദിയുണ്ടെന്നും സിബിഎസ്ഇ എക്സില്‍ കുറിച്ചിരുന്നു. അപേക്ഷിക്കുന്നതില്‍ സംശയങ്ങളുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ടെലി കൗൺസിലിങ് ഹെൽപ്പ് ലൈൻ നമ്പറിലോ ഇ-മെയിലിലോ ബന്ധപ്പെടാം.
അതേസമയം, സിബിഎസ്ഇയിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ കാര്യ പാർലമെൻററി സമിതി ഇന്ന് പരിശോധിക്കും. സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സമിതി നിർദ്ദേശിച്ചിരുന്നു.