കണ്ഠര് രാജീവർക്ക് പകരം മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിശ്ചയിച്ചേക്കും. നാളെ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിക്കും.
തന്ത്രിയെ ബോർഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ശബരിമല സ്‌പെഷൽ കമ്മിഷണർ മുഖേന അറിയിച്ചിട്ടുണ്ട്. കണ്ഠര് രാജീവര് ആരോഗ്യ പ്രശ്‌നം കാരണം തന്നെ ഒഴിവാക്കി പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കത്ത് നൽകിയിരുന്നു. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്ന ഇന്റർവ്യൂ ബോർഡിൽ താഴമൺമഠം കുടുംബത്തിൽ നിന്നുള്ള 2 തന്ത്രിമാർ അംഗങ്ങളാകുന്നതാണു കീഴ്‌വഴക്കം. നിലവിൽ കണ്ഠര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി സ്ഥാനത്തുള്ളത്. അതേസമയം വരുന്ന മണ്ഡല-മകരവിളക്ക് തീർഥാടനം മുതൽ തന്ത്രിസ്ഥാനത്തിന്റെ ഊഴം കണ്ഠര് രാജീവർക്കാണ്.
കണ്ഠര് മോഹനരും കണ്ഠര് രാജീവരുമാണ് തന്ത്രിസ്ഥാനം മാറിമാറി വഹിച്ചിരുന്നത്. പിന്നീടു മോഹനര് മാറി പകരം മകൻ കണ്ഠര് മഹേഷ് മോഹനര് ചുമതലയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജീവരും തന്റെ മകനു സ്ഥാനം കൈമാറാൻ അനുമതി തേടിയിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്നാണു തന്ത്രിസ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിൽക്കാൻ കണ്ഠര് രാജീവര് തീരുമാനിച്ചതെന്നാണു വിവരം. കേസിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം അദ്ദേഹം ശബരിമലയിൽ എത്തിയിട്ടില്ല. അനാരോഗ്യം മൂലം ആത്മീയ ചുമതലകൾ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും നിയമനടപടികളും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വയം മാറിനിൽക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലും തന്ത്രി കുടുംബത്തിനുണ്ട്.
താന്ത്രികാവകാശമുള്ള താഴമൺ മഠത്തിലെ ധാരണ അനുസരിച്ചു നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ ഒരു വർഷത്തെ താന്ത്രിക നിയോഗം നിറപുത്തരി പൂജയോടെ പൂർത്തിയാകും. അടുത്ത ഒരു വർഷം കണ്ഠര് രാജീവരുടെ ഊഴമാണ്. ഓഗസ്റ്റ് 16നു ചിങ്ങമാസ പൂജയ്ക്കായി നട തുറക്കുന്നതു പുതിയ തന്ത്രിയുടെ സാന്നിധ്യത്തിലാണ്. എന്നാൽ കണ്ഠര് രാജീവരുടെ കത്തിൽ തീരുമാനം നീണ്ടാൽ കണ്ഠര് മഹേഷ് തൽസ്ഥാനത്തു തുടരും. 2024–25 തീർഥാടന കാലത്ത് എല്ലാ ചടങ്ങുകൾക്കും കണ്ഠര് ബ്രഹ്മദത്തനാണു കാർമികത്വം വഹിച്ചത്.