Image: Zweety Abraham,Facebook
നിറത്തിന്റെ പേരിൽ ജോലിക്ക് പോലും വിളിക്കുന്ന രീതി കേരളത്തിലുണ്ടെന്ന് തുറന്നുപറയുന്ന ഡിജിറ്റൽ ക്രിയേറ്ററും ആങ്കറുമായ യുവതിയുടെ വീഡിയോ വൈറലാകുന്നു. പുതിയ ഫോണിന്‍റെ ലോഞ്ചിനായി ഹോസ്റ്റിങ് ഗേൾസിനെ വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ച കോഓർഡിനേറ്ററെക്കുറിച്ചാണ് യുവതി പറയുന്നത്. വലിയ ഇവന്റാണെന്നും തൊലി വെളുത്ത പെൺകുട്ടികളെ വേണമെന്നും കോഓർഡിനേറ്റർ ആവശ്യപ്പെട്ടതായാണ് യുവതി ആരോപിക്കുന്നത്.
Also Read: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു; നിസാര പരുക്ക്
നിറം കുറഞ്ഞവർ മയക്കുമരുന്ന് കച്ചവടത്തിന് പോകണമോയെന്നും ഇനിയെന്നാണ് ഇത്തരം ചിന്താഗതിക്ക് മാറ്റമുണ്ടാകുകയെന്നും സ്വീറ്റി എബ്രഹാം വീഡിയോയിൽ ചോദിക്കുന്നു. ‘രാത്രി 10.30 - 11 മണിയായപ്പോഴാണ് ഒരു കോൾ വരുന്നത്. തന്തയില്ലായ്മ പറയുന്നത് ഏത് കൊമ്പത്തെ കോഓർഡിനേറ്ററാണെങ്കിലും പറയാനുള്ളത് ഞാൻ പറയും. ആക്ച്വലി, ആസിഫ് അലിയൊക്കെ പങ്കെടുക്കുന്ന ഒരു വലിയ ഇവന്റാണ്. പുതിയ ഫോണിന്‍റെ ഇന്ത്യയിലെ തന്നെ ലോഞ്ച് കോഴിക്കോട് വെച്ച് നടക്കുകയാണ്. അതിനായി കുറച്ച് ഹോസ്റ്റിങ് ഗേൾസിനെ വേണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്.
‘നമുക്കിവിടെ പിള്ളേരില്ലാഞ്ഞിട്ടല്ല. നമുക്ക് നല്ല ഫെയറായിട്ടുള്ള, എന്താ പറയുക, ഏറ്റവും തൊലിവെളുത്ത നാലഞ്ചെണ്ണത്തിനെ വേണം. കാരണം വലിയ ഇവന്റാണ്. കച്ചവടം നടത്താനാണെങ്കിലും, കല്യാണം നടത്താനാണെങ്കിലും, പണിക്ക് വിളിക്കാനാണെങ്കിലും, താനും തന്നെയൊക്കെപ്പോലുള്ളവർ ഏത് പൊസിഷനിലിരിക്കുന്നവരാണെങ്കിലും ശരി, 800 രൂപ മുതൽ 1000, 1500 രൂപ വരെ വാങ്ങി, കേരളത്തിന്റെ ഏത് അറ്റത്താണെങ്കിലും, രാവിലെ മുതൽ വൈകുന്നേരം വരെ വെയിലാണോ മഴയാണോ എന്ന് നോക്കാതെ സ്റ്റേജിൽ നിന്ന് കാലൊടിയാനും, വെള്ളം കൊടുക്കാനും, ജ്യൂസ് സെർവ് ചെയ്യാനും ഈ പിള്ളേർ വരുന്നത് ഒരു നേരത്തെ അരി വാങ്ങാൻ വേണ്ടിയാണെന്ന് ചിന്തിക്കാൻ നിങ്ങളൊക്കെ എന്ന് വളരും?’ — സ്വീറ്റി ചോദിക്കുന്നു.
‘പണിയെടുത്ത് തിന്നാൻ നിൽക്കുന്ന കുഞ്ഞുങ്ങളോടാണ് നിങ്ങളീ വേർതിരിവ് കാണിക്കുന്നത്. നിറം കുറഞ്ഞവൻ എന്ത് ചെയ്യണം? മയക്കുമരുന്ന് കച്ചവടത്തിന് പോകണോ? ഒരു രണ്ടാം ക്ലാസുകാരിയോട്, “മോളെ, നീയാണ് ഏറ്റവും നന്നായി ഡാൻസ് കളിക്കുന്നത്. പക്ഷേ സെന്ററിൽ നിൽക്കണ്ട, ഫ്രണ്ടിൽ നിൽക്കണ്ട, ഏറ്റവും ബാക്കിൽ പോയി നിന്നോ. കാര്യമെന്താ? മോക്ക് നിറം പോരാ” എന്ന് പറഞ്ഞാൽ, ഒരു കുഞ്ഞുമനസ്സിന് എന്തുമാത്രം വേദനയുണ്ടായിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ? ഫെയർ ആൻഡ് ലൗലി കൊണ്ട് പുട്ടുണ്ടാക്കി തിന്നിട്ടില്ലെന്നേയുള്ളൂ. കറുത്ത നിറമായത് ഒരാളുടെ തെറ്റാണോ? വെളുത്ത നിറമെന്ന് പറയുന്നത് എന്തിന്റെ പേരിലാണ് ഒരു യോഗ്യതയായി മാറുന്നത്?
കല്യാണം കഴിക്കാൻ പോകുന്ന ചില ആൾക്കാർക്ക് കെട്ടാൻ പോകുന്ന ആൾ വെളുത്തതായാൽ മാത്രം മതി. മാട്രിമോണി സൈറ്റിൽ പോയി നോക്കിയാൽ കാണാം. തൊലിയുടെ നിറം എന്തിനാണ്, പുഴുങ്ങിത്തിന്നാനോ?’ — സ്വീറ്റി ചോദിക്കുന്നു. ‘കല്യാണം കൂടി ബിരിയാണി കഴിച്ചിട്ട് വന്നിട്ട്, “ഓ, പെണ്ണിന് നിറം പോരാ, ചെക്കന് നിറം ഒട്ടും ഇല്ല, ഉടുപ്പിന് ചേരുന്ന നിറമല്ല, നിറം പോരാ, നിറം കുറവാണ്” എന്നൊക്കെ പറയുന്നത് എന്ന് നന്നാകും നിങ്ങളൊക്കെ? ഇമ്മാതിരി അവഗണനകളൊന്നും പോരാഞ്ഞിട്ടാണ് തൊഴിൽ മേഖലയിൽ വരെ ഈ തരംതിരിവ് കാണിക്കുന്നത്. കറുത്തവന് അരി വാങ്ങണ്ടേ? മരുന്ന് വാങ്ങണ്ടേ? കുടുംബം നോക്കണ്ടേ? ഇവിടെയുള്ളത് സായിപ്പിന്റെ മക്കളല്ല. ഇന്ത്യക്കാരന്റെ സ്കിൻ ടോൺ ഇങ്ങനെയാണ്. ഇറ്റ്‌സ് ജസ്റ്റ് എ സ്കിൻ ടോൺ. അതൊരു യോഗ്യതാപട്ടമല്ല എന്ന് നിങ്ങളെന്ന് മനസ്സിലാക്കും?
ആസിഫ് അലി വരുന്നുണ്ട് പോലും. അങ്ങേരിത് കേട്ടാൽ നിങ്ങളെയൊക്കെ തുപ്പും. രാജ്യാന്തര ബ്രാന്‍ഡിന്‍റെ ഇവന്റാണ് പോലും. നിറം കുറഞ്ഞ ഞാൻ ഫോൺ വാങ്ങാൻ വേണ്ടി ചെന്നപ്പോൾ, കമ്പനി പറഞ്ഞില്ലല്ലോ, ഫെയർ അല്ലാത്ത ആൾക്കാർക്ക് ഞങ്ങൾ പ്രൊഡക്ട് സെൽ ചെയ്യില്ലെന്ന്.’ നിറം കുറഞ്ഞ താനുൾപ്പെടെ പലരും പണിയെടുത്തുണ്ടാക്കിയ പണമാണ് ആപ്പിൾ കമ്പനി നടത്തുന്ന ഈ ഇവന്റിനകത്തുള്ളതെന്നും സ്വീറ്റി പറയുന്നു. ‘കറുത്ത നിറമുള്ള കുട്ടി ബൊക്കെ കൊടുത്ത് സ്വീകരിച്ചാൽ ആസിഫ് അലിയെപ്പോലുള്ള സെലിബ്രിറ്റികൾ തിരിച്ചുപോകുമെന്നാണ് നിങ്ങൾ പറയുന്നത്? ഒരു ബ്രാൻഡിനോ അവിടെ വരുന്ന സെലിബ്രിറ്റികൾക്കോ ഇല്ലാത്ത ഡിമാൻഡാണ് കോഓർഡിനേറ്ററെന്നും പറഞ്ഞുനിൽക്കുന്ന വെളുത്ത നിറത്തിലെ അച്ഛന്മാരുള്ള മഹാന്മാർക്ക്. കുഞ്ഞുനാൾ മുതലേ കേൾക്കുന്നതാണ്. പ്ലീസ്, 2026 ആയി. നിങ്ങൾ ചിന്തിക്കണം. കറുപ്പൊരു കുറവല്ല, വെളുപ്പൊരു കഴിവല്ല.
നിങ്ങളുടെ അമ്മയെയോ അപ്പനെയോ മകളെയോ മകനെയോ കറുപ്പായതിന്റെ പേരിൽ കഴുത്തുഞെരിച്ച് കൊല്ലില്ലെന്ന് ഉറപ്പുള്ളവർ മാത്രം അംഗീകരിച്ചാൽ മതി’ — എന്ന് പറഞ്ഞാണ് സ്വീറ്റി വീഡിയോ അവസാനിപ്പിക്കുന്നത്.