ബന്ധുക്കളെ ജോലിക്ക് കയറ്റാന്‍  ഖാദി ബോർഡിലെ ഉന്നതര്‍  പിഎസ്സിയുമായി ചേര്‍ന്നു ഒത്തുകളിക്കുന്നുവെന്ന് ആരോപണം.ഖാദി ബോര്‍ഡ് നടത്തിയ   ബീ കീപ്പിങ്  കോഴ്സിലുള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ കോഴ്സ് പൂര്‍ത്തിയാക്കാത്തവര്‍ക്ക്  പരീക്ഷ എഴുതാന്‍  പിഎസ്സി അവസരം നല്‍കുന്നുവെന്നാണ് ആക്ഷേപം. അടുത്ത മാസം നടക്കേണ്ട പിഎസ്സി പരീക്ഷ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്നാണ്  ഉദ്യോഗാര്‍ഥികളുടെ ആവശ്യം  .

ഒക്ടോബറില്‍ 15ന് നടക്കാനിരിക്കുന്ന   ഖാദിബോര്‍ഡിലേക്കുള്ള ബീ കീപ്പിങ് ഫീൽഡ്മാൻ തസ്തികയിലേക്ക് പരീക്ഷ എഴുതാന്‍  സ്വന്തക്കാര്‍ക്ക് അവസരമൊരുക്കാന്‍  ഖാദി ബോര്‍ഡ‍ിന്‍റെ ഒത്തുകളി എന്ന ആരോപണം ഉയര്‍ന്നത്. ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയില്‍ നിന്നു ബീ കീപ്പിങ് കോഴ്സ് പഠിച്ചവർ പരീക്ഷ എഴുതാനായി അപേക്ഷിച്ചിട്ടുണ്ട്.

എന്നാല്‍ ഖാദി ബോര്‍ഡില്‍ പഠിച്ചവര്‍ക്ക് ആറുമാസത്തെ കോഴ്സ് പൂര്‍ത്തിയാവും  മുന്‍പ് കോഴ്സ് പൂര്‍ത്തിയായി എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി പരീക്ഷയെഴുതാന്‍ അവസരം ഒരുക്കുന്നു എന്നാണ് പരാതി. 5 മാസം കൊണ്ട് പൂർത്തിയാക്കിയ കോഴ്സിലെ 44 പേരിൽ 40 പേരും ഖാദി ബോർഡ് ജീവനക്കാരുടെ അടുത്ത ബന്ധുക്കളാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം 

ബോർഡിന് കീഴിൽ 30 ബീ കീപ്പിങ് ഫീൽഡ്മാൻ തസ്തികയാണുള്ളത്. കോഴ്സ് പൂര്‍ത്തിയാക്കാതെ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയവരും പിഎസ്സിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിഎസ്സി വിഞ്ജാപനം  ഇറക്കിയ സമയത്ത് യോഗ്യത നേടിയിരുന്നവരെ മാത്രമേ പരിഗണിക്കാവു എന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത് . 

ENGLISH SUMMARY:

Khadi Board scam allegations are surfacing in Kerala concerning alleged collusion with PSC to favor relatives for jobs. Candidates are claiming that incomplete course certifications are being accepted for the Bee Keeping Fieldman recruitment, raising questions about fairness and transparency.