അഷ്ടമുടി കായലിന്‍റെ സൗന്ദര്യം ആസ്വദിച്ചുള്ള ഹൗസ് ബോട്ട് യാത്രയ്ക്ക് നിരവധി പേരാണ് കൊല്ലത്ത് എത്തുന്നത്. സ്വകാര്യ ബോട്ടുകൾക്ക് പുറമെ ഉൾനാടൻ ജലാഗതാഗത വകുപ്പ് ബോട്ട് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. താരതമ്യേന ചെലവ് കുറച്ച് , ഭക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തിയാണ് അഞ്ചുമണിക്കൂർ നേരം നീണ്ടു നിൽക്കുന്ന ബോട്ട് സവാരി.
കൊല്ലത്തിന്‍റെ ആത്മാവിലേക്ക് നമ്മൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്... എട്ടുമുടിയും താണ്ടിയെത്തുന്ന സഹ്യാദ്രിയുടെ ആനന്ദക്കണ്ണീർ.... ഇടവിട്ട് ഇടവിട്ട് കരയെ വാരിപ്പുണരാനെത്തുന്ന തിരമാലയെ അഷ്ടമുടിയിങ്ങനെ ഒളിഞ്ഞുനോക്കുകയാണ്. ആരാരും കാണാതെ ഓടിയെത്തി ചുംബിക്കുകയാണ്. ഉൾനാടൻ ജലഗതാഗത വകുപ്പാണ് അഷ്ടമുടിയെ അടുത്തറിഞ്ഞൊരു ആഘോഷയാത്രയ്ക്ക് അവസരമൊരുക്കുന്നത്. അതും സ്വകാര്യ ബോട്ടുകൾ ഈടാക്കുന്നതിലും നിരക്ക് കുറച്ച് ഒരു യാത്ര.
മൺറോത്തുരുത്തിലെ പച്ചപ്പും, തേവള്ളി കൊട്ടാരത്തിന്‍റെ പഴയ ഓർമ്മകളും, താന്തോണി തുരുത്തിലെ ഏകാന്തതയും ഓരോ യാത്രക്കാരനിലും വിസ്മയങ്ങൾ നിറയ്ക്കുന്നു. ചക്രവാളത്തിൽ സൂര്യകിരണങ്ങൾ ചുവന്നു തുടിക്കുമ്പോൾ അഷ്ടമുടിയിങ്ങനെ ചെമ്പട്ടുപുതയ്ക്കും. ഒരിക്കലും കണ്ടു തീരാത്ത യാത്ര അനുഭവം.