ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ചായക്കടക്കാരനോട് ക്ഷമിച്ച് ‘മാവേലി’

ആലപ്പുഴ കായംകുളത്ത് ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആളുടെ ശരീരത്തിൽ ചായക്കടക്കാരന്‍ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ ഇരുവരും തമ്മില്‍ ഒത്തുതീർപ്പായി. സംഭവത്തില്‍ മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍‌ ചന്ദ്രബാബുവിന്‍റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ചായക്കട ഉടമ അഷറഫ് പൊലീസ് സ്റ്റേഷനിൽ വെച്ച് പരസ്യമായി മാപ്പപേക്ഷിച്ചതോടെ ചന്ദ്രബാബു പരാതിയില്ലെന്ന് എഴുതി നൽകുകയായിരുന്നു.

‘ചെറിയൊരു വിഷയമാണ് നടന്നത്. അവൻ ജീവിക്കാൻ വേണ്ടി ഇറങ്ങിയതാണ്, ഞാനും ജീവിക്കാൻ വേണ്ടി ഇറങ്ങിയതാണ്. അവൻ ഒരു തട്ടുകടയിട്ടു, ഞാൻ മാവേലി വേഷം കെട്ടി വന്നു. തമാശാരൂപത്തിൽ നടന്ന തർക്കം ഇത്രത്തോളം പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കലാകാരനായതുകൊണ്ട് തന്നെ പെട്ടെന്ന് കുപിതനായിപ്പോയി. അടിയും വഴക്കുമൊക്കെ ആയപ്പോൾ അവൻ ചെവിയിൽ പിടിക്കുന്ന അവസ്ഥ വരെയുണ്ടായി. എന്നാൽ ഇപ്പോൾ എനിക്ക് അവനോട് വിദ്വേഷമൊന്നുമില്ല, അവന് എന്നോടും വിദ്വേഷമില്ല. അവന് രാവിലെ പാലും കുടിച്ച് ജീവിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുണ്ട്, എനിക്കുമുണ്ട് കുഞ്ഞുങ്ങൾ. പാവപ്പെട്ട മനുഷ്യരാണ്. ആർക്ക് തെറ്റുണ്ടെങ്കിലും സ്വയം ക്ഷമിക്കാനുള്ള മനസ്സുണ്ടാകണം. അവൻ എന്നോട് മാപ്പു പറഞ്ഞു, ഞാൻ അത് സ്വീകരിച്ചു’– ചന്ദ്രബാബു പറയുന്നു.

അവിട്ടം നാളില്‍ വൈകീട്ടോടെയായിരുന്നു സംഭവം. മാവേലി വേഷമിട്ട് കടകളിൽ കയറിയിരുന്ന ചന്ദ്രബാബു അഷറഫിന്റെ തട്ടുകടയിലുമെത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തിളച്ച എണ്ണ അഷറഫ് ചന്ദ്രബാബുവിന് നേരെ ഒഴിക്കുകയുമായിരുന്നു. അക്രമത്തിൽ ചന്ദ്രബാബുവിന്റെ മുഖത്തും കൈയ്യിലും പൊള്ളലേറ്റിരുന്നു. സംഭവത്തിന് ശേഷം പരാതിയുമായി കായംകുളം പൊലീസ് സ്റ്റേഷനിലെത്തിയ ചന്ദ്രബാബുവും മൊഴി നൽകാനെത്തിയ അഷറഫും പ്രശ്നം സംസാരിച്ച് പരിഹരിക്കുകയായിരുന്നു. ഇരുവരും പരസ്പരം പിണക്കം മറന്ന് കൈകൊടുത്താണ് സ്റ്റേഷനിൽ നിന്ന് മടങ്ങിയത്.

ENGLISH SUMMARY:

A dispute in Kayamkulam, Alappuzha, where a tea-stall owner poured hot oil on a man dressed as 'Maveli' during Onam celebrations, has been amicably resolved. The victim, Chandrababu from Karunagappally, had initially lodged a police complaint after sustaining burns on his face and hand during an argument with stall owner Ashraf. However, after Ashraf publicly apologized at the Kayamkulam police station, Chandrababu forgave him and withdrew the complaint, emphasizing empathy for each other's livelihoods and families.