ശക്തിയുടെ അളവുകോൽ എന്താണ്? ഓടിനടക്കാൻ സഹായിക്കുന്ന കാലുകളോ, അതോ ഒന്നു തളരാൻ പോലും കൂട്ടാക്കാത്ത മനസ്സോ? കോന്നി വട്ടത്തകിടിയിലെ നിഷാന്ത് കുഞ്ഞുമോൻ എന്ന മുപ്പത്തിയഞ്ചുകാരനോട് ചോദിച്ചാൽ, ഉത്തരം രണ്ടാമത്തേത് എന്നായിരിക്കും. ജന്മനാ ശരീരം തളർത്തിയ ഒരു അപൂർവ്വ രോഗത്തോടു പടവെട്ടി, ഒരു നാടിനു മുഴുവൻ മാതൃകയായി ജീവിക്കുന്ന ചെറുപ്പക്കാരനാണ് നിഷാന്ത്.

അസ്ഥികളെ എളുപ്പത്തിൽ പൊടിയുന്ന 'ഓസ്റ്റിയോ ജെനിസ് ഇന്‍പെര്‍ഫെക്ട്' എന്ന രോഗമാണ് നിഷാന്തിന്. ജീവിതത്തിൽ ഒരിക്കൽ പോലും സ്വന്തം കാലിൽ നിൽക്കാനോ നടക്കാനോ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ ആ കിടപ്പിൽ നിന്നും അദ്ദേഹം ഒരുപാട് ദൂരം സഞ്ചരിച്ചു; ചിന്തകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും.

തളർന്നുപോകുമായിരുന്ന ആ ശരീരത്തിന് ഊർജ്ജം പകർന്നത് മറ്റൊരു നേതാവിന്റെ തളരാത്ത പോരാട്ടവീര്യമായിരുന്നു. സ്വന്തം ആരോഗ്യം പോലും മറന്ന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ഉമ്മൻ ചാണ്ടിയായിരുന്നു നിഷാന്തിന്റെ ആവേശം. ആ ആവേശമാണ് നിഷാന്തിനെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത്. പതിനെട്ടാം വയസ്സിൽ യൂത്ത് കോൺഗ്രസ്സ് അംഗത്വം നൽകാനായി അന്നത്തെ ദേശീയ അധ്യക്ഷൻ രാജീവ് സത്വ് നേരിട്ട് നിഷാന്തിന്റെ വീട്ടിലെത്തിയപ്പോൾ അത് ആ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായി.

ഇന്ന് കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റാണ് നിഷാന്ത്. അദ്ദേഹത്തിന്റെ ലോകം ഒരു മുറിയാണെങ്കിൽ, ആ മുറിയിലിരുന്ന് ഒരു ഫോൺവിളിയിലൂടെ അദ്ദേഹം ഒരു നാടിന്റെ സംഘടനാ കാര്യങ്ങൾ നിയന്ത്രിക്കുന്നു. പ്രവർത്തകരെ വിളിക്കുന്നു, കാര്യങ്ങൾ ഏകോപിപ്പിക്കുന്നു. ഫോൺ തന്നെയാണ് നിഷാന്തിൻ്റെ പ്രധാന ആയുധം.

ഈ പോരാട്ടത്തിൽ നിഷാന്തിന് തണലായി മാതാപിതാക്കളായ കുഞ്ഞുമോനും മേഴ്സിയുമുണ്ട്. ഒന്നര വയസ്സിൽ മകന്റെ രോഗവിവരം അറിഞ്ഞപ്പോൾ തളർന്നുപോകാതെ അവർ അവന് താങ്ങായി നിന്നു. ആ കിടപ്പിൽ കിടന്നാണ് നിഷാന്ത് പത്താം ക്ലാസ്സും പ്ലസ് ടൂവും പൂർത്തിയാക്കിയത്. ഇന്ന്, തന്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാക്കി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പ്രചോദന ക്ലാസുകൾ എടുക്കാനും നിഷാന്ത് സമയം കണ്ടെത്തുന്നു.

രോഗികൾക്കും പ്രായമായവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിട്ടും, ജനാധിപത്യത്തിന്റെ ആ ഉത്സവത്തിൽ പങ്കുചേരാൻ അദ്ദേഹം വീൽചെയറിൽ പോളിംഗ് ബൂത്തിലെത്തും. ഓരോ കാല്‍വയ്പ്പും വേദനയാണെങ്കിലും, തന്റെ ഓരോ ചുവടും ഉറച്ചതാണെന്ന് നിഷാന്ത് തെളിയിക്കുന്നു.

ശരീരത്തിന്റെ പരിമിതികളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച നിഷാന്തിന്റെ ജീവിതം, തളർന്നുപോയി എന്ന് തോന്നുന്ന ഏതൊരാൾക്കും ഒരു ഊർജ്ജസ്രോതസ്സാണ്. കാരണം, യഥാർത്ഥ പോരാളികൾ കാലുകൾ കൊണ്ടല്ല, തളരാത്ത മനസ്സുകൊണ്ടാണ് മുന്നോട്ട് കുതിക്കുന്നത്.

ENGLISH SUMMARY:

Nishanth KunjuMon, a 35-year-old man from Konni Vattathakadi, exemplifies true strength not through physical prowess but through an indomitable spirit. Battling Osteogenesis Imperfecta since birth, which prevents him from ever walking, he has become an inspiration to his community and beyond.