തൃശൂരിന്‍റെ നഗരവീഥികൾ കീഴടക്കാൻ നാളെ പുലികൾ ഇറങ്ങും. നാടൻ കലയുടെ പാരമ്പര്യവും ആഘോഷത്തിന്‍റെ ആവേശവും ഒരുമിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് നഗരം. നാളെ വൈകിട്ട് നാലിന് ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ മന്ത്രി ഒ.ജെ ജനീഷ് ഫ്ലാഗ് ഓഫ് ചെയ്യും.
പുലി ഇറക്കത്തിനുള്ള ഒരുക്കത്തിന്‍റെ മുറുക്കത്തിലാണ് പുലിമടകൾ. ശരീരത്തിൽ ചായം പൂശി, പുലിയുടെ മുഖമണിഞ്ഞ് ചെണ്ടയുടെ താളത്തിനൊപ്പം ചുവടുവെക്കാൻ പുലികൾ ഒരുങ്ങി കഴിഞ്ഞു. ഒന്‍പത് പുലിമടകളിലും ചായം അരയ്ക്കൽ ചടങ്ങ് തുടങ്ങി.
അയ്യന്തോൾ ദേശത്തിന്‍റെ പുലിപ്പടയെ നയിക്കാനിറങ്ങുന്നത് പത്തു വയസുകാരി ആരാധ്യയാണ്. പുലിക്കളിക്ക് ആദ്യമായാണ് പെൺപുലി നയിക്കുന്ന ടീം ഇറങ്ങുന്നത്. പുള്ളിപ്പുലി,വരയൻ പുലി, ഫ്ലൂറസന്‍റ് പുലി തുടങ്ങി നിരവധി പുലി വൈവിധ്യങ്ങൾ ഇറങ്ങും. മികച്ച പുലിക്കളി സംഘത്തിന് 70,000 രൂപയാണ് സമ്മാനം.
പുരാണവും സമകാലിക വിഷയവും പ്രമേയമാക്കിയുള്ള രണ്ടു നിശ്ചലദൃശ്യങ്ങൾ ഓരോ ടീമിലുമുണ്ടാകും. പൂരത്തിന് ശേഷം നാളെ തൃശൂർ വീണ്ടും ആഘോഷത്തിന്‍റെ കൊടുമുടിയിൽ എത്തും