കാല്‍ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്കു വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ ജെ ജേക്കബാണ് മതത്തിന്റേയും വിശ്വാസത്തിന്റേയും അതിരുകള്‍ക്കപ്പുറം സ്നേഹമതൃകയായത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോലിക്കാരിയായെത്തിയ പാര്‍വതി (പായമ്മ–88) ഓണശ്ശേരി കുടുംബത്തിലെ അംഗമായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ പായമ്മയുടെ മരണശേഷം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ഈ കുടുംബത്തില്‍ തന്നെ നടത്താന്‍ ഫാ. ജേക്കബ് തീരുമാനിക്കുകയായിരുന്നു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെയാണ് പായമ്മ ഇവരുടെ വീട്ടിലെത്തുന്നത്. ആറു വയസുകാരിയായ മകള്‍ മെറിനെ നോക്കാനായി 2000ലാണ് ഇരുമ്പനം സ്വദേശിയായ പായമ്മയെ കൊണ്ടുവന്നത്. അടുത്ത കുടുംബങ്ങളൊന്നുമില്ലാതിരുന്ന പായമ്മ പിന്നീട് ഈ കുടുംബത്തിന്റെ എല്ലാമെല്ലാമായി മാറി.
വീട്ടിലെ കാര്യങ്ങളെല്ലാം കുടുംബനാഥയായി നോക്കിനടത്തിയത് പായമ്മയായിരുന്നു. വിഷുനാളില്‍ കണിവയ്ക്കുന്ന പായമ്മയുടെ ചിത്രങ്ങളും മെറിന്റെ കല്യാണദിവസം അമ്മയുടെ സ്ഥാനത്ത് പള്ളിയില്‍ ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങളായി മാറുകയാണ്. 9 വര്‍ഷം മുന്‍പ് മെറിന്റെ കല്യാണം കഴിഞ്ഞതോടെ പിന്നെ വീട്ടില്‍ പായമ്മയും അച്ചനും മാത്രമായി. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മുന്‍പുവരെ വീട്ടുകാര്യങ്ങളില്‍ പായമ്മ സജീവമായിരുന്നുവെന്ന് വൈദികന്‍ പറയുന്നു.
പെട്ടെന്നാണ് പായമ്മ അവശയായത്. ഞായറാഴ്ച രാത്രി ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയിലായിരുന്നു മരണം. ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ മുന്‍കൈ എടുത്തത് വൈദികനും കുടുംബവും തന്നെയായിരുന്നു. പാര്‍വതിയുെട ഒരു ബന്ധുവായ സജീവ് അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം എരുവേലി ശ്മശാനത്തില്‍ സംസ്കാരം നടത്തി. കടുംഗമംഗലം പള്ളിവികാരി ഫാ സെബു പോള്‍ വെണ്ട്രപ്പിള്ളിലിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ ആചാരപ്രകാരമുള്ള പ്രാര്‍ഥനയും നടത്തിയാണ് ഓണശ്ശേരില്‍ കുടുംബം പായമ്മയെ യാത്രയാക്കിയത്.