സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള പുരസ്കാരം ഇത്തവണ തീരദേശ മണ്ണിനാണ്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി വട്ടപ്പറമ്പിൽ ഷാജഹാന്‍റെ നാച്ചുറൽ താജ് മഹലിനാണ് പുരസ്കാരം ലഭിച്ചത്. മൂന്നര ഏക്കർ, അവിടെ കൃഷിയില്ലാത്ത ഇടമില്ലെന്ന് തന്നെ പറയാം. മണ്ണിൽ പൊന്നു വിളയിക്കുക എന്ന് കേട്ടിട്ടേയുള്ളൂ, ഷാജഹാന്‍റെ പറമ്പിൽ അത് നേരിട്ട് കാണാം.
മണ്ണിൽ വിത്തിട്ട് വിളവെടുക്കുക മാത്രമല്ല. മൃഗസംരക്ഷണവും മത്സ്യകൃഷിയും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണവും ഇവിടെയുണ്ട്. സമ്മിശ്ര ജൈവകൃഷിയുടെ വേറിട്ട മാതൃക തീർത്ത കർഷകൻ. തീരദേശ മണ്ണിന്‍റെ ഏറ്റവും വലിയ പ്രശ്നം ജൈവ കാർബൺ കുറവാണ്. പോഷകങ്ങൾ മഴ വെള്ളത്തോടൊപ്പം നഷ്ടപ്പെടും, അതുകൊണ്ടുതന്നെ അതീവ ശാസ്ത്രീയമാണ് ഷാജഹാന്‍റെ കൃഷി.
16 മികച്ചയിനം പശുക്കൾ. രണ്ട് കുളങ്ങളിലായി വിവിധയിനം മത്സ്യങ്ങൾ, തേനീച്ച എന്തിന് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നുമുണ്ട്. 2006ൽ ജില്ലയിലെ മികച്ച മത്സ്യകർഷകനുള്ള അംഗീകാരം ലഭിച്ചു. ഇത്തവണത്തേത് മണ്ണിനെയും പ്രകൃതിയെയും ചേർത്തുപിടിച്ച് കൃഷി ജീവിതമാക്കിയ പച്ച മനുഷ്യന് ലഭിച്ച അർഹതപ്പെട്ട അംഗീകാരം തന്നെയാണ്.