കേരളത്തില്‍ വീണ്ടും ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട്) ജില്ലകളിലാണ് മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന് പുറമേ, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ തീവ്രമഴക്ക് സാധ്യതയുണ്ട്. നാളെയും വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും.
കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ തിരുവല്ലയിൽ ആശ്വാസമായെങ്കിലും അപ്പർകുട്ടനാട് ദുരിതത്തിൽ തന്നെയാണ്. വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ ഇനിയും ദിവസങ്ങൾ എടുക്കും. തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയിൽ നീരേറ്റുപുറം പാലത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു.
ആലപ്പുഴയിൽ മഴയും കുറഞ്ഞു, വെള്ളത്തിന്റെ വരവും കുറഞ്ഞു. പക്ഷേ ഒരിക്കലും വെള്ളം കയറില്ല എന്ന അവകാശവാദവുമായി കോടികൾ മുടക്കി, കഴിഞ്ഞ സർക്കാർ നിർമ്മിച്ച ആലപ്പുഴ - ചക്കങ്ങനാശ്ശേരി റോഡ് ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. ഇടവിട്ടിടവിട്ട് റോഡിൽ വലിയ വെള്ളക്കെട്ടായതിനാൽ ഗതാഗതം ഭാഗികമായി മാത്രമേ നടക്കുന്നുള്ളു.