• 2021 ലെ പ്രളയത്തിൽ വെള്ളത്തിലൂടെ കെഎസ്ആർടിസി ബസോടിച്ച് വൈറലായ ഡ്രൈവർ ജയദീപ് എന്ന വെള്ളത്തിലാശാൻ ഇപ്പോഴത്തെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ സഹപ്രവർത്തകർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി.

2021 ല്‍ പ്രളയ ജലത്തില്‍ കെഎസ്ആര്‍ടിസി ബസിറക്കി വൈറലായ ഡ്രൈവറായിരുന്നു ജയദീപ് എന്ന വെള്ളത്തിലാശാന്‍. പ്രളയജലത്തില്‍ ബസ് കുടുങ്ങിയതിന് പിന്നാലെ ജയ്ദീപിനെതിരെ കെഎസ്ആര്‍ടിസി നടപടിയെടുത്തു. ഇന്ന് മഴ കനക്കുമ്പോള്‍ ജയ്ദീപ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 

പെരുമഴയില്‍ കേരളം; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് കെഎസ്ആര്‍ടിസി ബസ് ഓടിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് ജയ്ദീപ് ബസ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. 2021 ല്‍ തനിക്കുണ്ടായ അനുഭവം ജയ്ദീപ് വിവരിക്കുന്നു. അന്ന് വെള്ളത്തില്‍ ബസിറക്കിയതിന് ഇന്നും കോടതി കയറുകയാണെന്നും ഇതുവരെ 13 ലക്ഷം രൂപ ചെലവായി എന്നുമാണ് ജയ്ദീപ് പറയുന്നത്. എന്തെങ്കിലും സംഭവിച്ചാൽ ഡ്രൈവറുടെ പിടലിക്ക് ഇരിക്കും. സ്വകാര്യ ബസ് ഓടിച്ചാല്‍ ഈ കുഴപ്പമില്ല. ഒരു പ്രൈവറ്റ് മുതലളിയും വണ്ടി തന്നു വിട്ടിട്ട് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്  പ്രകാരം കേസ് കൊടുക്കില്ലെന്നും ജയ്ദീപ് എഴുതി. 

ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്നു ജയ്ദീപ്. 2021 ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ പള്ളിക്കു മുന്‍പിലെ വെള്ളക്കെട്ടിലേക്കാണ് 14 യാത്രക്കാരുമായി ജയ്ദീപ് ബസ് ഓടിച്ചത്. മുണ്ടക്കയത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്നു ബസ്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കെഎസ്ആര്‍ടസി നടപടിയെടുത്തത്. കെഎസ്ആര്‍ടിസി യൂണിറ്റ് മാനേജരുടെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ജയദീപിനെതിരെ കേസെടുത്തു. വെള്ളത്തില്‍ വണ്ടിയിറക്കിയ നടപടിയിലൂടെ കെഎസ്ആര്‍ടിസിക്ക് 5.33 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നായിരുന്നു പരാതി. 

കനത്തമഴ: ഞായറും തിങ്കളും ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പിന്നാലെ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാരോച്ച് ജയ്ദീപിനെ സസ്പെൻഡ് ചെയ്തു. ഇതോടെ സ്വയം വെള്ളത്തിലാശാന്‍ എന്ന പേരും ഇയാള്‍ സ്വീകരിച്ചു. അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയിലാണ് ഡ്രൈവര്‍ ജയ്ദീപ് ബസ് മുന്നോട്ട് എടുത്തത്. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് ബസ് സ്റ്റാര്‍ട്ട് ആയില്ല. നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.

ENGLISH SUMMARY:

Jayadeep, famously known as 'Vellathil Ashan' after driving a KSRTC bus into floodwaters in 2021, has issued a stark warning to fellow drivers amidst ongoing heavy rains in Kerala. He advised KSRTC drivers to avoid operating buses during severe waterlogging to escape severe legal repercussions and financial ruin. Recounting his own ordeal, Jayadeep revealed that he has spent 13 lakh rupees and still faces ongoing court battles over the incident. He contrasted this with private sector employment, noting that private owners would never file non-bailable cases against their own drivers.