കനത്തമഴയില്‍ ശബരിമല തീര്‍ഥാടകരോട് അഭ്യര്‍ഥനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിറപുത്തരി ചടങ്ങുകള്‍ക്കായി നാളെയും മറ്റന്നാളും ശബരിമല യാത്ര നിശ്ചയിച്ചിരിക്കുന്നവര്‍ കഴിവതും ഒഴിവാക്കണം. പമ്പാനദിയിലെ വെള്ളപ്പൊക്കവും പ്രദേശത്തെ കനത്തമഴയും ആശങ്ക കൂട്ടുകയാണ്.
നിറപുത്തരി ചടങ്ങുകള്‍ക്കായി നാളെയും മറ്റന്നാളുമാണ് ശബരിമല നട തുറക്കുന്നത്. ഈ ദിവസങ്ങള്‍ക്ക് പകരം മാസപൂജ സമയം ദര്‍ശനത്തിനെത്തുന്നതാണ് ഉചിതമെന്നും ദേവസ്വം ബോര്‍ഡ്. ഇടുക്കിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
നേര്യമംഗലം മുതല്‍ മൂന്നാര്‍വരെ സ്ഥിതി ഗുരുതരമാണ്. അനാവശ്യയാത്രകള്‍ ഒഴിവാക്കണം. ഇടുക്കിയില്‍ വിനോദസഞ്ചാരത്തില്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. അത്യാവശ്യഘട്ടങ്ങളില്‍ അല്ലാതെ ജില്ലയില്‍ യാത്ര ഒഴിവാക്കണം.സംസ്ഥാനത്ത് നാളെ നടക്കേണ്ട സെറ്റ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഒന്‍പതു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മന്ത്രിമാര്‍ ജില്ലയില്‍ ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. Also Read: മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍, പ്രതിഷേധം; ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി .
റവന്യുമന്ത്രി എ.പി.അനിൽകുമാറിനാണ് സംസ്ഥാനതല ചുമതല. അഞ്ചു നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചല്‍, മൂവാറ്റുപുഴ എന്നീ നദികളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ഈ നദികളുടെ സമീപം പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്. കാറ്റിന്റെ ശക്തി കുറഞ്ഞാല്‍ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പ് വിലയിരുത്തല്‍