അതിശക്തമായ മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തം നീട്ടണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ യുവജനപ്രസ്ഥാന അംഗങ്ങൾ ഇടവകകൾ കേന്ദ്രീകരിച്ച് സർക്കാർ നിർദേശപ്രകാരം ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
വയോജനങ്ങൾ മാത്രം കഴിയുന്ന വീടുകളിൽ ഏവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഭദ്രാസനതലത്തിൽ സഭയുടെ വിവിധ ആത്മീയ പ്രസ്ഥാനങ്ങളും സേവന സന്നദ്ധരാകണം. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരും ഒരുമിച്ച് നിൽക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ദുരിതാശ്വാസക്യാമ്പുകളിൽ പരിമിതികൾ നേരിടുന്ന പക്ഷം മലങ്കരസഭയുടെ പള്ളികളും, പള്ളികളുടെ ഓഡിറ്റോറിയങ്ങളും തുറന്നു കൊടുക്കാവുന്നതാണ്. പ്രതിസന്ധികളെ പ്രത്യാശയോടെ ഒറ്റക്കെട്ടായി നമുക്ക് അതിജീവിക്കാമെന്നും മലങ്കരസഭാധ്യക്ഷൻ പറഞ്ഞു.