മലപ്പുറം ചേലേമ്പ്രയില്‍ യൂട്യൂബര്‍ ദിൽഷാദിനെ കാണാതായിട്ട് ആറു ദിവസങ്ങള്‍ പിന്നിട്ടു. ഈ മാസം ആറിനാണ് വീട്ടിൽ നിന്നും യാത്ര പോയത്. അസമിലേക്ക് പോകുന്നുവെന്നാണ് ദില്‍ഷാദ് കുടുംബത്തോട് പറഞ്ഞത്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ദില്‍ഷാദ് തന്റെ വിഡിയോ കണ്ടന്റ്ുകള്‍ക്കായി രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കാറുണ്ട്.
ഈ മാസം 22വരെ ദില്‍ഷാദ് സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു, വീട്ടുകാര്‍ക്കും ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ 22നു ശേഷം യുട്യൂബറെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ‘ഐ ആം ക്വിറ്റ്’ എന്ന് ഇന്‍സ്റ്റഗ്രാമിലൊരു പോസ്റ്റിട്ട ശേഷം ദില്‍ഷാദുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. കുടുംബത്തിന്റെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സംഘവും പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
നിലവില്‍ ദില്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയ അവസ്ഥയിലാണ്. ഏറ്റവും ഒടുവില്‍ ഏത് ലൊക്കേഷനിലാണ് ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്നത് തേടിയാണ് സൈബര്‍ സംഘം അന്വേഷണം നടത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ സഞ്ചരിച്ച് ‘യാത്ര ടുഡേ’എന്ന പേരില്‍ വിഡിയോകള്‍ പങ്കുവയ്ക്കുന്ന ദില്‍ഷാദിന് ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട്.
ദില്‍ഷാദിനെ കാണാതായതോടെ സുഹൃത്തുക്കളും കുടുംബവും ഫോളോവേഴ്സും ഏറെ ഭീതിയിലാണ്. പ്രിയപ്പെട്ട വ്ലോഗറുടെ അവസാനത്തെ പോസ്റ്റാണ് ഫോളോവേഴ്സിലും ഏറെ പരിഭ്രാന്തി നിറയ്ക്കുന്നത്. ദില്‍ഷാദ് പോസ്റ്റ് ചെയ്ത അവസാന പോസ്റ്റിനും വിഡിയോകള്‍ക്കും താഴെ നിരവധി കമന്റുകളാണ് നിറയുന്നത്, ബ്രോ കം ബാക്ക് സൂണ്‍, തിരിച്ചുവരട്ടേ...അയ്യപ്പാ കാക്കണേ നീ..., ബ്രോ എത്രയും വേഗം തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു, എന്നിങ്ങനെ പോകുന്നു ദില്‍ഷാദിന്റെ വിഡിയോക്ക് താഴെ നിറയുന്ന കമന്റുകള്‍.