പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാവിനെയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നല്‍കിയ പരാതിയിലാണ് നടപടി. എന്നാല്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജാന്‍ മണിദാസ് നേരത്തെ രംഗത്തെത്തിയിരുന്നു.
ജാന്‍മണിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മ ഹീരാബെൻ മോദിയെയും കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. തുടര്‍ന്ന് ക്ഷമ ചോദിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി രംഗത്തെത്തിയിരുന്നു. വിഡിയോക്കെതിരെ കടുത്ത വിമര്‍ശമുയര്‍ന്നതോടെയാണ് മാപ്പ് പറഞ്ഞ് ജാന്‍മണി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്.
'എന്‍റെ ഒരു വിഡിയോ വലിയ പ്രശ്നമായി പോയി. രാവിലെ മുതല്‍ എനിക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. പിന്നെ സുഹൃത്തുക്കള്‍ വിളിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ തന്നെ ആ വിഡിയോ കൊടുത്ത എല്ലാവരേയും വിളിച്ച് അത് നീക്കം ചെയ്തു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. എന്‍റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്‍റെ തെറ്റാണ്, അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അത് പരിശോധിച്ചില്ല. അത് ആരും ഗൗരവത്തിലെടുക്കരുത്. ഒരു തമാശയായി കണ്ടാല്‍ മതി,' ജാന്‍മണി പറഞ്ഞു.