കലയ്ക്ക് ഭാഷയുടെയോ ദേശത്തിന്‍റെയോ അതിരുകളില്ലെന്ന് തെളിയിച്ച് ജപ്പാൻ സ്വദേശിയായ കോയിച്ചി തകെഹര. മൃദംഗ വാദനത്തിന്‍റെ താളലയം ആസ്വാദകരിലേക്ക് പകരുകയാണ് അദ്ദേഹം. ഇന്ത്യക്കാരുൾപ്പെടെ 35ഓളം ശിഷ്യന്മാർ തകെഹരക്ക് കീഴിൽ മൃദംഗം അഭ്യസിക്കുന്നുണ്ട്.
പ്രശസ്ത മൃദംഗ വിദ്വാൻ ടി.എച്ച് വിക്കു വിനായക്രമിൽ നിന്നാണ് തകെഹര മൃദംഗം പഠിക്കുന്നത്. ചെന്നൈയിൽ 10 വർഷം താമസിച്ച് പഠിച്ച അദ്ദേഹം 2016ലാണ് ടോക്കിയോയിൽ തന്‍റെ ഗുരുവിന്‍റെ പേരിൽ പരിശീലന കേന്ദ്രം ആരംഭിച്ചത്.
കോയിച്ചി തകെഹരയുടെ ശിക്ഷണത്തിൽ കാലടി മാണിക്യമംഗലം സ്വദേശിയായ അലൻ ജോബിയുടെ മൃദംഗ അരങ്ങേറ്റം കഴിഞ്ഞ ദിവസമാണ് നടന്നത്. ടോക്കിയോ സെന്‍റ് മേരീസ് ഇന്‍റർനാഷണൽ സ്കൂളിൽ 11–ാം ക്ലാസ് വിദ്യാർത്ഥിയായ അലൻ കഴിഞ്ഞ അഞ്ച് വർഷമായി ടോക്കിയോയിൽ തകെഹരയ്ക്ക് കീഴിലാണ് മൃദംഗം അഭ്യസിക്കുന്നത്.
നിലവിൽ ജപ്പാൻകാരും ഇന്ത്യക്കാരുമുൾപ്പെടെ 35ഓളം പേർ ഇവിടെ മൃദംഗം പഠിക്കുന്നുണ്ട്. ചെന്നൈയിൽ നേരിട്ടെത്തി ഗുരു വിക്കു വിനായക്രമിന്‍റെ പ്രത്യേക അനുമതി വാങ്ങിയാണ് തകെഹര തന്‍റെ പ്രിയ ശിഷ്യനായ അലന്‍റെ അരങ്ങേറ്റം ജന്മനാട്ടിൽ വെച്ച് നടത്തിയത്.