പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മക്കള്‍ക്കൊപ്പം ഒരാഴ്ച ചിലവഴിക്കാന്‍ പോവുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. മക്കള്‍ക്കൊപ്പം നില്‍ക്കാനായി ഒരാഴ്ചത്തെ ഇടവേളയെടുക്കുകയാണെന്നും രാജീവ്. മകന്റെ ഗ്രാജ്വേഷന്‍ ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വേദന നേരത്തേ അദ്ദേഹം ഒരു സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം തന്നെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊന്നും ഒപ്പമുണ്ടാവാന്‍ കഴിയാതിരുന്നിട്ടും ഈ അച്ഛനോട് കാണിക്കുന്ന ക്ഷമയ്ക്കും സ്നേഹത്തിനും മക്കളോട് നന്ദി കൂടി പറയുന്നുണ്ട് പോസ്റ്റിലൂടെ രാജീവ് ചന്ദ്രശേഖര്‍.
‘പൊതുരംഗത്ത് നിൽക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന വലിയൊരു വില, കുടുംബത്തോടും മക്കളോടും ഒപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ല എന്നതാണ്. ഏതാണ്ട് 7 വർഷങ്ങൾക്ക് ശേഷം, ഒടുവിൽ മക്കൾക്കൊപ്പം ഒരു ആഴ്ചത്തെ ഇടവേളയിലാണ് ഞാൻ. അവരുടെ ജീവിതവും അതിലെ മുന്നേറ്റവും ആസ്വദിക്കുന്നു. അവരുടെ ഗ്രാജുവേഷൻ അടക്കം ജീവിതത്തിലെ പല പ്രധാന നാഴികക്കല്ലുകളിലും ഒപ്പമുണ്ടാവാൻ കഴിയാതിരുന്നിട്ടും, ഈ അച്ഛനോട് അവർ കാണിക്കുന്ന ക്ഷമയ്ക്കും സ്നേഹത്തിനും നന്ദി’– കുറിപ്പില്‍ പറയുന്നു.