കടമ്മനിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തലകുടുങ്ങി 75കാരന്‍ മരിക്കാനിടയായ അപകടമുണ്ടായത് വൈദ്യുതി പ്രവാഹം നിലച്ചതിനാലെന്ന് റിപ്പോര്‍ട്ട്. കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുക്കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. റോഡില്‍ നിന്നും ഏറെ ഉയരത്തിലുള്ള വീട്ടിലേക്കെത്താനായിട്ടാണ് ലിഫ്റ്റ് നിര്‍മിച്ചിരുന്നത്. ലിഫ്റ്റില്‍ കയറിയതിനു പിന്നാലെ വൈദ്യുതി നിലച്ചപ്പോള്‍ മാത്തുക്കുട്ടി തല പുറത്തേക്കിട്ടു, ഉടന്‍ തന്നെ ലിഫ്റ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി, തല ലിഫ്റ്റിന്റെ ഇരുമ്പുപൈപ്പില്‍ കുടുങ്ങി.
ശബ്ദം കേട്ട് ഭാര്യ അന്നമ്മ മാത്യു വന്നപ്പോൾ ലിഫ്റ്റിലെ ഇരുമ്പു പൈപ്പിൽ തല കുടുങ്ങിയ നിലയിലായിരുന്നു. അന്നമ്മയും അയൽക്കാരും ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 മിനിറ്റിനുശേഷം പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും മരിച്ചിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങളാണു പൈപ് മുറിച്ച് മാത്തുക്കുട്ടിയെ പുറത്തെടുത്തത്.
കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്ന മാത്തുക്കുട്ടിയും ഭാര്യ അന്നമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസം. പ്രായമേറിയതോടെ പടികൾ കയറാൻ ബുദ്ധിമുട്ടുള്ളതിനാലാണു രണ്ടു വർഷം മുൻപു മക്കൾ ലിഫ്റ്റ് സ്ഥാപിച്ചത്. വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മോട്ടറും റോപ്പും ഉൾപ്പെടുന്ന സംവിധാനമാണു സജ്ജമാക്കിയത്.
വശങ്ങൾ ടിൻ ഷീറ്റും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണു മറച്ചത്. റോഡ് നിരപ്പിലുള്ള കാർ പോർച്ചിന്റെ ഒരു മൂലയിലാണു ലിഫ്റ്റ് നിർമിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങളും മറ്റും കൊണ്ടുപോയിരുന്നതും ഇതേ ലിഫ്റ്റിലൂടെയാണ്. എന്നും പലതവണ ഉപയോഗിക്കുന്ന ലിഫ്റ്റിന്റെയും ഇരുമ്പ് ഫ്രെയിമിന്റെയും കമ്പികൾക്കിടയിൽ തലകുടുങ്ങിയാണ് അന്ത്യം. മക്കളായ ജോമോന്‍ മാത്യുവും ജിസോ മാത്യുവും വിദേശത്താണ്.