അച്ഛന്‍റെയും വീട്ടുകാരുടെയും ആഗ്രഹത്തിന് എഞ്ചിനിയർ ആയി. എന്നാല്‍ ഈ 58– ാം വയസിലും ഡോക്ടർ ആവണമെന്ന സ്വപ്നം കൂടെ കൊണ്ടുനടക്കുകയാണ് തമിഴ്നാട് സ്വദേശി ലെഫ്റ്റനന്‍റ് കേണൽ മുരുകയ്യ. കോവിഡ് കാലത്ത് മുരുകയ്യ മകൾക്കൊപ്പം നീറ്റ് പരീക്ഷ എഴുതിയത് വാര്‍ത്തയായിരുന്നു. അന്ന് അഡ്മിഷൻ ലഭിച്ചെങ്കിലും ബിപിസിഎല്ലിൽ നിന്ന് ലീവ് ലഭിക്കാത്തത് നിരാശയിലായി. ഇനി രണ്ട് വർഷം കൂടി കഴിഞ്ഞാൽ വിരമിക്കും. പിന്നെ കാത്തിരിപ്പില്ല, ആഗ്രഹസഫലീകരണത്തിലേക്കുള്ള ദൂരം മാത്രമാണ് മുന്നിലെന്ന് മുരുകയ്യ പറയുന്നു.
മൂന്നു തവണ നീറ്റ് പരീക്ഷ എഴുതിയപ്പോഴും അഡ്മിഷന്‍ ലഭിച്ചു. പക്ഷേ, ലീവ് കിട്ടിയില്ല. മക്കളുടെ പ്രായമുള്ളവര്‍ക്കൊപ്പം നീറ്റ് പരീക്ഷ എഴുതാന്‍ പോയ അനുഭവവും മുരുകയ്യ പറയുന്നു. പരീക്ഷയ്ക്കു കയറുന്നതിനു മുന്‍പ് രക്ഷകര്‍ത്താക്കള്‍ പുറത്തു പോകണമെന്ന് അനൗണ്‍സ് ചെയ്തു. പെട്ടന്നൊരാള്‍ വന്നിട്ട്, പുറത്തേക്കു പോകാന്‍ പറഞ്ഞത് കേട്ടില്ലേ? എന്നു ചോദിച്ചു. എന്നാല്‍, താന്‍ രക്ഷകര്‍ത്താവ് അല്ലെന്നും പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ഥിയാണെന്നും പറയേണ്ടിവന്ന കഥ പൊട്ടിച്ചിരിച്ചുകൊണ്ട് മുരുകയ്യ ഓര്‍ക്കുന്നു.
രാത്രി വൈകി പഠിക്കുന്നതാണ് മുരുകയ്യയുടെ ശീലം. പട്ടാള ജീവിതം ഇതിന് സഹായകമായി. ഇതുവരെ ഇഷ്ട വിഷയങ്ങളിൽ എല്ലാം വാശിയോടെ പഠിച്ച് ബിരുദങ്ങൾ വാരികൂട്ടിയിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും വിമരിച്ചതിനു ശേഷം എംബിബിഎസ് പഠനത്തിലേക്കു കടക്കും. 65 –ാം വയസിൽ ഡോക്ടർ ആകുമെന്ന ദൃഢനിശ്ചയം ഇപ്പോഴും ആ മുഖത്തുണ്ട്.