ഇന്നും വൃക്കമാറ്റിവയ്ക്കലും അവയവദാനവുമൊക്കെ മലയാളിക്ക് പേടിസ്വപ്നമാണ്. ചികിത്സയുടെ സങ്കീർണ്ണതകളും നൂലാമാലകളും വേറെ. ജീവിതം തന്നെ മാറ്റിമറിക്കുന്ന തീരുമാനങ്ങളിലേക്കെത്താനുളള നമ്മുടെ പേടിയും പരിഹാരമാർഗ്ഗങ്ങളും സ്വന്തം അനുഭവത്തിലൂടെ കോറിയിടുകയാണ് തൊടുപുഴ സ്വദേശി ജോൺസൺ പാണംകാട്ട്. കനൽമൂടിയ ഒറ്റയടിപ്പാതകളെന്ന പുസ്തകത്തിലൂടെ.
പത്തുവർഷംമുമ്പ്, ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ യാദൃശ്ചികമായി ഒരു വൃക്കരോഗിയെ സാന്ത്വനിപ്പിച്ച്ചികിത്സയിലേക്ക് വഴിതിരിച്ചുവിട്ടപ്പോൾ തോന്നിയ ആത്മവിശ്വാസമാണ് തൊടുപുഴ അഞ്ചിരി സ്വദേശി ജോൺസണെ ചിന്തിപ്പിച്ചത്. പേരറിയാത്ത ഒരാൾക്ക് നൽകിയ സാന്ത്വനം എന്തുകൊണ്ട് ഗൗരവമായെടുത്തുകൂട എന്ന് പലതവണ സ്വയംചോദിച്ച് പരുവപ്പെടുത്തി. അതിനും ഏറെമുമ്പ്, വൃക്കമാറ്റിവയ്ക്കലിന് വിധേയനായതുമുതൽ കിട്ടിയ അറിവും ആത്മവിശ്വാസവും മുതൽക്കൂട്ടായെടുത്തു.
അസുഖത്തിനും ജീവിതത്തിനും മുന്നിൽ പകച്ചുനിന്നപ്പോൾ വൃക്ക പകുത്തുനൽകിയത് ജീവിത പങ്കാളി ആൻസി. ജീവിതാനുഭവങ്ങളും അന്വേഷണങ്ങളും പുറകെ വരുന്നവർക്ക് വഴികാട്ടിയാകണമെന്ന നിർബന്ധമുണ്ടായിരുന്നു ജോൺസണ്. അങ്ങിനെയാണ് കനൽമൂടിയ ഒറ്റയടിപ്പാതകളുടെ പിറവി. എല്ലാവർക്കുമെന്നപോലെ ജോൺസണും ഇന്നലെകൾ വേദനതന്നെയായിരുന്നു. പക്ഷെ, അവയെല്ലാം ഇന്ധനമാക്കിയെടുത്ത് ചുറ്റുമുളളവരിലേക്ക് വെളിച്ചമെത്തിക്കുമ്പോഴാണ് യഥാർത്ഥ രോഗമുക്തിയെന്ന് ജോൺസൺ പറയും