കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ നാഴികക്കല്ലായ ആകാശ അവയവ കൈമാറ്റ യാത്ര നടന്ന് 13 വർഷങ്ങൾ പിന്നിടുമ്പോൾ, കൊച്ചിയിൽ അത്യന്തം വൈകാരികമായ ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങി. മസ്തിഷ്ക മരണം സംഭവിച്ച നീലകണ്ഠ ശർമ്മയുടെ ഹൃദയം മറ്റൊരാൾക്ക് നൽകാൻ അനുമതി നൽകിയ ഭാര്യ ലത ശർമ്മയും, ആ ഹൃദയം വിജയകരമായി തുന്നിച്ചേർത്ത പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരവുമാണ് ഇന്നലെ ആദ്യമായി നേരിൽ കണ്ടത്. ചാവറ കൾച്ചറൽ സെന്ററിൽ നടന്ന മതമൈത്രി പുരസ്‌കാര വേദിയായിരുന്നു ഈ അപൂർവ്വ സംഗമത്തിന് സാക്ഷ്യം വഹിച്ചത്.
13 വർഷം മുൻപ് ഒരു പുലർച്ചെ, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ആകാശമാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ആ ചരിത്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഇതുവരെ നേരിൽ കണ്ടിരുന്നില്ല. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിലും മറ്റൊരു ജീവൻ നിലനിർത്താൻ ലത കാണിച്ച ആ വലിയ മനസ്സിനെ ഡോക്ടർ ആദരവോടെ വേദിയിൽ ചേർത്തുപിടിച്ചു. നഷ്ടങ്ങളുടെ വേദനയല്ല, മറിച്ച് തന്റെ പ്രിയപ്പെട്ടവന്റെ ഹൃദയം മറ്റൊരാളിലൂടെ വർഷങ്ങളോളം തുടിച്ചതിന്റെ സംതൃപ്തിയാണ് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ലത പങ്കുവെച്ചത്. ചാവറ കള്‍ച്ചറല്‍ സെന്ററും കേരള ദര്‍ശന വേദിയും ചേർന്ന് ഈ വർഷത്തെ മതമൈത്രി പുരസ്‌കാരം ലത ശര്‍മ്മയ്ക്ക് സമര്‍പ്പിച്ചു.
അതേസമയം, 2015-ൽ വലിയ വാർത്താപ്രാധാന്യം നേടിയ ആ ചരിത്ര ദൗത്യത്തിലൂടെ അന്ന് ജീവൻ തിരിച്ചുലഭിച്ച നായകൻ മാത്യു അച്ചാടൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. ആ ഓർമ്മകളും പങ്കുവെച്ചാണ് ചാവറ കൾച്ചറൽ സെന്ററിലെ പുരസ്കാര വേദി പിരിഞ്ഞത്.