എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലുള്ള നോർത്ത് കോളനിയിലെ ജീവനക്കാരുടെ ക്വാർട്ടേസ് ഒഴിയാൻ നിർദേശം. കെട്ടിടത്തിന് ബലക്ഷയമുള്ളതിനാൽ ഈ മാസം 31 ന് ഉള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പകരം താമസസൗകര്യം ലഭിക്കാതെ ക്വാർട്ടേസ് ഒഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാരും കുടുംബാംഗങ്ങളും.
അറുപതോളം തമാസക്കാരാണ് നോർത്ത് കോളനിയിലെ ക്വാർട്ടേസിൽ താമസിക്കുന്നത്. പലരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.
മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ക്വർട്ടസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുമ്പോൾ പോകാൻ ഒരിടമില്ലെന്നാണ് താമസക്കാരുടെ മറുപടി.
മഴപെയ്യുമ്പോൾ വെള്ളം കയറുന്നതിനാൽ താഴത്തെ ക്വാർട്ടേസ് ഒഴിഞ്ഞുകിടക്കുകയാണ്. മൂന്ന് മാസം മുൻപ് കെട്ടിടങ്ങൾക്ക് എല്ലാം പെയിന്റ് അടിച്ചു. റോഡ് ശരിയാക്കി. വാസയോഗ്യമല്ലെന്ന കാരണത്താൽ ഒഴിയാൻ പറഞ്ഞ കെട്ടിടത്തിൽ ഇതൊക്കെ എന്തിന് ചെയ്തു എന്ന സംശയമാണ് ജീവനക്കാർക്കുള്ളത്.
കെട്ടിടം സുരക്ഷിതമല്ല, താമസിക്കാൻ അനുയോജ്യമല്ലെന്ന കാരണത്തലാണ് ഒഴിയാൻ നിർദേശിച്ചതെന്നാണ് റെയിൽവേയുടെ നിലപാട്. എന്നാൽ താമസിക്കാൻ മറ്റൊരു സൗകര്യം ലഭിക്കാതെ തെരുവിൽ ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ.