അധ്യാപകനും, മുൻ കേന്ദ്രമന്ത്രിയും, കോൺഗ്രസ് പാർട്ടി മുൻ നേതാവുമായ കെ.വി. തോമസിന് ഇന്ന് എൺപതാം പിറന്നാൾ. 1970ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ തോമസ് 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ കാലയളവിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിച്ചതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ കെ.വി. തോമസ് ശതാഭിഷേക നിറവിലേക്കെത്തുമ്പോൾ ഇടതുസഹയാത്രികനാണ്.
കുറുപ്പുശ്ശേരി വർക്കി തോമസ് അഥവാ കെ.വി. തോമസ്. എറണാകുളംകുമ്പളങ്ങിയിൽ കുറുപ്പശ്ശേരി വർക്കിയുടേയും റോസമ്മയുടേയും മകനായി 1946 മേയ് പത്തിനു ജനനം. തേവര എസ്.എച്ച് കോളജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ കെ.വി. തോമസ് 33 വർഷം അതേ കോളജിൽ അധ്യാപകനായി. ശതഭിഷേക നിറവിൽ കാര്യമായി ആഘോഷങ്ങൾ ഒന്നും ഇല്ല.
1977 മുതൽ 2022 വരെ കെ.പി.സി.സി അംഗം. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി. 78 മുതൽ 1993 വരെ ഐ.എൻ.ടി.യു.സിയുടെ ഓർഗനൈസിംഗ് സെക്രട്ടറി, ജനറൽ സെക്രട്ടറി. 984 മുതൽ 2022 വരെ എ.ഐ.സി.സി അംഗം. 84ൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായി. തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989, 1991 വർഷങ്ങളിൽ അത് തുടർന്നു.
എ.കെ. ആൻ്റണി മന്ത്രിസഭയിലെ മന്ത്രി. 2009 - 14 കാലയളവിൽ കേന്ദ്രമന്ത്രിയുമായി. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപു പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്ന് കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറായി നിയമിതനായി. കെ.പി.സി.സിയുടെ വിലക്ക് മറികടന്ന് സിപിഎം സെമിനാറിൽ പങ്കെടുത്തതിന് 2022 ഏപ്രിൽ 30ന് കെ.പി.സി.സിയിൽ നിന്നും, രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഇടതുസഹയാത്രികൻ ആയതോടെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേഗ പ്രതിനിധിയായി. താൻ ഇന്നും കോൺഗ്രസുകാരൻ ആണെന്നാണ് പാർട്ടിയിൽ ഇല്ലെങ്കിലും കെവി തോമസിന്റെ അവകാശവാദം.