AI Generated Image
കേരളമാകെ പാമ്പുകടി ഭീതിയിലാണ്. കടുത്ത ചൂട് തുടരുന്നതിനാല്‍ ഇഴജീവികളെല്ലാം കുളിരുതേടി പുറത്തിറങ്ങുകയാണ്. പാമ്പുഭീതിയില്‍ ആളുകള്‍ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നിരവധി പേര്‍ക്ക് പാമ്പുകടിയേറ്റിരുന്നു.
മലപ്പുറം ആനപ്പടി സ്വദേശി നാസിമിന് ഇന്നലെ വൈകിട്ടോടെ പാമ്പുകടിയേറ്റു. ഇടതുകാലിലെ വിരലുകള്‍ക്കിടെയിലാണ് പാമ്പുകടിച്ചത്. പരിഭ്രാന്തരാകരുതെന്ന് എത്ര പറഞ്ഞാലും പാമ്പുകടിയേറ്റാല്‍ നമ്മളൊന്ന് ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. ഇവിടെ നാസിമും അല്‍പം ഭയന്നു, എങ്കിലും ധൈര്യം സംഭരിച്ച് കടിച്ച പാമ്പിനെയെടുത്ത് കുപ്പിയിലാക്കിയ നാസിം തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി.
ഡോക്ടര്‍ ഒട്ടും താമസിയാതെ നാസിമിനെ പരിശോധിച്ചു. കടിച്ചത് വിഷപ്പാമ്പാണോയെന്നും പരിശോധിച്ചു. നോക്കിയപ്പോള്‍ കുപ്പിയ്ക്കകത്തുള്ളത് വിഷമില്ലാത്ത നീര്‍ക്കോലിയായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്കും നാസിമിനും ആശ്വാസം. ആശുപത്രിയിൽവച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നാസിമിനെ വീട്ടിലേക്കയച്ചു.
സംസ്ഥാനത്ത് പ്രതിദിനം പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വന്‍ വർധനയെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാമ്പ് കടിച്ചത് 54 പേരെയാണ്.108 ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് പോയവരുടെ മാത്രം കണക്കാണിത്. കഴിഞ്ഞ ദിവസം നാലുവയസുള്ള കുട്ടിക്കുള്‍പ്പെടെ 16 പേർക്ക് പാമ്പ് കടിയേറ്റു. 6 പേർ പാമ്പുകടി സംശയത്താൽ ആശുപത്രിയിലെത്തുകയും ചെയ്തു.