സ്നേഹവും വൈദ്യ ശാസ്ത്രവും തോറ്റു. ബ്രയാന്‍ ആശുപത്രി കിടക്കയില്‍ നിന്ന് അച്ഛന് അവസാന യാത്രമൊഴി നല്‍കി. ആര്‍ച്ചറി പരിശീലകന്‍ ആല്‍ബിനോ ഫ്രാന്‍സിസ് ഡിക്രൂസിന് ഏഴു വര്‍ഷം മുന്‍പ് ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്നാണ് കരള്‍ രോഗം പിടിപെട്ടത്. കരള്‍ മാറ്റി വെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെയാണ് എന്‍റെ ഡാഡക്ക് എന്‍റെ കരള്‍ മതിയെന്ന് മകന്‍ ബ്രയാന്‍ പറഞ്ഞത്.
മോന്‍റെ പ്രായം കണക്കിലെടുത്ത് ആദ്യം കുടുംബം എതിര്‍ത്തെങ്കിലും ബ്രയാന്‍റെ ആഗ്രഹത്തിന് കുടുംബം വഴങ്ങി,.പ്ലസ് ടു പൂര്‍ത്തിയാക്കിയ ബ്രയാന്‍ ഉപരി പഠനത്തിന് പോകാതെ ആല്‍ബിനോക്ക് കരള്‍ നല്‍കാന്‍ ഒരു വര്‍ഷം കൂടി കാത്തിരുന്നു. ഒടുവില്‍ കരള്‍ ദാനത്തിനുള്ള അനുമതി രേഖകള്‍ ശരിയാക്കി പ്രിയപ്പെട്ട ഡാഡയെ ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ മെയ് 20 ന് ബ്രയാന്‍റെ കരള്‍ മുറിച്ചു ആല്‍ബിനോക്ക് നല്‍കി .പക്ഷേ വിധി മറ്റൊന്നായി ഇന്നലെ ഉച്ചയോടെ ഹ്യദയാഘാതത്തെ തുടര്‍ന്ന് ആല്‍ബിനോ മരിച്ചു.
ഡാഡയുടെ മടങ്ങി വരവ് സ്വപ്നം കണ്ട് ആശുപത്രി മുറിയില്‍ കിടന്നിരുന്ന ബ്രയാന്‍റെ അടുത്തേക്ക് ജീവനില്ലാതെ ആല്‍ബിനോ എത്തി. മ്യതദേഹം കണ്ട് പൊട്ടി കരഞ്ഞ ബ്രയാനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ബ്രയാനെയും ഒരുപാട് ശിഷ്യരെയും കണ്ണീരിലാഴ്ത്തി ആല്‍ബിനോ മടങ്ങി. ആല്‍ബിനോയുടെ വഴിയെ നീങ്ങിയ ബ്രയാനും ആര്‍ച്ചറി താരമാണ്.