നന്ദഗോവിന്ദം ഭജൻസിന് എതിരായ നടക്കുന്ന ആക്ഷേപങ്ങളെപ്പറ്റി വൈറൽ കുറിപ്പുമായി കെപിസിസി സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനീഷ് വരിക്കണ്ണാമല. ഉറച്ച ഒരു ഹിന്ദുമത വിശ്വാസിയെന്ന നിലയിൽ ഈ വിവാദങ്ങൾ കേട്ടപ്പോൾ വലിയ മനസ്താപം തോന്നിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ക്ഷേത്രത്തിൻ്റെ ഭാഗമായി നടന്ന ഒരു ചടങ്ങിൽ ക്രിസ്തു ദേവനെ കുറിച്ച് ഒരു കീർത്തനം ആലപിച്ചാൽ തകരുന്നതല്ല സനാതന ധർമ്മം. ഹൈന്ദവീക വിശ്വാസവും ധർമ്മവും മനസ്സിലാക്കാത്ത സങ്കുചിത മനസിൻ്റെ ഉടമകളാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. ക്രിസ്ത്യൻ മിഷണറിമാരോട് നിങ്ങൾ ക്രിസ്തുദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഒട്ടും ലാഘവം കാണിക്കരുത് എന്ന് ഉപദേശിച്ച വിവേകാനന്ദ സ്വാമികളുടെ നാടാണ് നമ്മുടേത്. ഷിക്കാഗോയിൽ നിന്ന് ശിഷ്യർക്ക് എഴുതിയ കത്തിൽ അദ്ദേഹം പറയുന്നുമുണ്ട് "മറിയയുടെ പുത്രന്റെ മക്കളിൽ ഞാൻ ഇവിടെയുണ്ട്". വൈജാന്തിക മതദീപം നീട്ടിജ്വലിപ്പിച്ച ശങ്കരാചാര്യർ ഇതര മതസ്ഥർക്കെതിരെ സംസാരിക്കുവാനും പ്രവർത്തിക്കുവാനും പഠിപ്പിച്ചിട്ടില്ല. പരിണാമങ്ങളിലൂടെ തേച്ച് മിനുക്കപ്പെട്ട സംസ്കാരവും പാരമ്പര്യവുമാണ് ഹിന്ദുവിൻ്റേത്. നാശമില്ലാത്ത ഈ ധർമ്മം മറ്റൊന്നിനും എതിരല്ല. അതിനെ നശിപ്പിക്കുവാനും ആരാലും സാധിക്കുകയും ഇല്ല.
ഇന്ത്യയുടെ പ്രധാനമന്ത്രി ക്രിസ്തുമസ് ദിനം ഡൽഹിയിലെ പള്ളിയിൽ എത്തി പ്രാർത്ഥനയിൽ പങ്ക് ചേർന്നപ്പോളും അൾത്താരയിൽ മുന്നിൽ തൊഴുത് പ്രാർത്ഥിച്ചപ്പോളും ഹിന്ദുവിൻ്റെ വികാരം വ്രണപ്പെട്ടില്ല. ക്രിസ്തുമതത്തിന് ഒരു പോറൽ പോലും സംഭവിച്ചും ഇല്ല.
എത്രയോ ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകൾ പാരമ്പര്യമായി ക്രിസ്ത്യൻ മുസ്ലിം പള്ളികളുമായി ചേർന്ന് നിൽക്കുന്നു. അവിടെ ഒന്നും മതങ്ങൾക്ക് അപായം സംഭവിച്ചില്ല. വിശ്വാസങ്ങൾ തകർന്നുമില്ല. എത്രയോ ക്ഷേത്രങ്ങളിൽ പാതിരിമാർ കീർത്തനം ആലപിച്ചു. ഈശ്വരന്മാർ കോപിച്ചില്ല. ഞാൻ അടക്കമുള്ള ആളുകൾ എത്രയോ പള്ളികളിൽ പ്രസംഗിച്ചു. അഭിവന്ദ്യ പിതാക്കന്മാർ ദേവാലയത്തിൽ ഭഗവത്ഗീതയിലെയും ഭാഗവതത്തിലെ കഥകളും ശ്ലോകങ്ങളും ഉദ്ധരിച്ച് ക്രിസ്തുമത വിശ്വാസികളോട് ജീവിതോപദേശം പറഞ്ഞ് കൊടുക്കുന്നത് എത്രയോ വട്ടം ഞാൻ കണ്ടിട്ടുണ്ട്.
ഒറ്റപ്പെട്ട മതഭ്രാന്തന്മാർ എല്ലാ മതത്തിലുമുണ്ട്. പക്ഷേ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹമാണ്.. വെറുപ്പല്ല. ക്ഷേത്രങ്ങളിലെ നേദ്യത്തിന് കൊണ്ടുവരുന്ന പാലും പൂവും അരിയും ശർക്കരയും എണ്ണയും കർപ്പൂരവും നാളീകേരവും അടക്കമുള്ളവ ആരുടെ തൊടിയിൽ നിന്നുമാണ് എന്നും ആരുടെ സ്ഥാപനത്തിൽ നിന്നുമാണെന്നും നമുക്ക് അറിയില്ല. അത് കൊണ്ട് അനാവശ്യ വിവാദങ്ങളിലൂടെ സമൂഹത്തിൻ്റെ സമാധാനം കളയരുത്. മാമോദീസ മുങ്ങിയ യേശുദാസിൻ്റെ പാട്ട് കേട്ട് മാത്രമേ അയ്യപ്പൻ ഉറങ്ങാറുള്ളൂ എന്നത് മറക്കരുത്. - അനീഷ് വരിക്കണ്ണാമല വ്യക്തമാക്കുന്നു.