ആരാകും മുഖ്യമന്ത്രിയെന്നതാണ് കുറേദിവസമായി കേരളത്തിലെ ചര്‍ച്ച. ഈ ചർച്ചയിൽ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലുവും. അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തന്‍റെ അഭിപ്രായം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമർ ലുലു പങ്കുവെച്ചത്. കേരളത്തിന്‍റെ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ളവർ രണ്ട് പേരാണെന്നാണ് ഒമറിന്‍റെ പക്ഷം.
എൽഡിഎഫിന് തുടർ ഭരണം ലഭിച്ചാൽ പിണറായി വിജയൻ, അതൊരു വലിയ റെക്കോർഡ് ആയിരിക്കും. മറിച്ച്, ഭരണ മാറ്റം വന്നാൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നുമാണ് ഒമർ കുറിച്ചത്. ഭാവിയിലെ കേരളത്തിന് രാഷ്ട്രീയ മിടുക്കും, വികസന കാഴ്ചപ്പാടും, അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ. അതിന് പി.കെയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫിൽ ഇല്ല എന്നും ഒമർ കൂട്ടിച്ചേർത്തു.
താൻ കോളേജ് കാലഘട്ടം മുതൽ ഒരു മുസ്ലിം ലീഗ് അനുഭാവിയായിരുന്നുവെന്ന് ഒമർ ലുലു നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാഷ്ട്രീയമില്ല. ഇനി പിടിക്കുന്നുവെങ്കിൽ പണ്ടുപിടിച്ച അതേ പച്ചക്കൊടിയേ പിടിക്കൂവെന്നും അന്ന് ഒമർ ലുലു വ്യക്തമാക്കിയിരുന്നു. 'ഹാപ്പി വെഡ്ഡിങ്ങി'ന്‍റെ രണ്ടാംഭാഗമാണ് ഇനി ഒമറിന്‍റേതായി വരാനിരിക്കുന്ന ചിത്രം.