തടിയന്‍റമോള്‍ മലയില്‍ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. ശരണ്യ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സംശയങ്ങളുണ്ടെന്നും അതിജീവിക്കാന്‍ ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേതെന്നും ഹസന്‍ ഖാന്‍ പറഞ്ഞു. ശരണ്യയുടെ അഭിമുഖത്തില്‍ തനിക്കുള്ള സംശയങ്ങളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. 

പാങ്ങോട്ട് പക്ഷി സങ്കേതത്തില്‍ വഴി തെറ്റി നാലു മണിക്കൂര്‍ പെട്ടുപോയതാണെന്നും അന്നുണ്ടായ പരിഭ്രാന്തി തനിക്ക് അറിയാമെന്നും ഹസന്‍ ഖാന്‍ പറയുന്നു. രാത്രിയാകുമ്പോള്‍ കാടിന്‍റെ ഭാവം മാറും. ഭീകരതയാണ്. എത്ര പേടിയില്ലെന്ന് പറഞ്ഞാലും കാട്ടില്‍ ജീവിക്കുക ഭീകരമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശബ്ദം വച്ചോ നേരത്തെ പോയ വഴി കണ്ടുപിടിച്ചോ അടുത്ത ദിവസം എങ്ങനെയെങ്കിലും ആളുള്ള സ്ഥലത്തെത്താന്‍ ശ്രമിക്കും. പക്ഷേ ശരണ്യയുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നതാണ് അദ്ദേഹം വിശദീകരിക്കുന്നത്. 

'കാലുവേദനയാതിനാല്‍ അവിടെ വിശ്രമിച്ചു എന്നാണ് ശരണ്യ പറയുന്നത്. ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്. ഡ്രോണ്‍ നോക്കി രണ്ടാം ദിവസവും അവിടെ താമസിച്ചു. മൂന്നാം ദിവസം പോകാന്‍ ശ്രമിച്ചപ്പോള്‍ മഴ പെയ്തു. അതിജീവിക്കാന്‍ ശ്രമിക്കുന്നൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടെത്. പറയുന്നതിനെ ബന്ധപ്പെടുത്താന്‍ സാധിക്കാത്ത എന്തൊക്കെയോ കാര്യങ്ങളുണ്ട്. കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാകരുത്', എന്നും ഷെയ്ക് ഹസന്‍ ഖാന്‍ പറഞ്ഞു. കാട്ടില്‍ മൂന്നു ദിവസം ഈസിയാണെന്ന് പലരും കരുതിയത്. ഭക്ഷണമില്ലാതെ മൂന്നു ദിവസം കാട്ടില്‍ കഴിഞ്ഞതിന്‍റെ ക്ഷീണമെന്നും ശരണ്യയുടെ മുഖത്തില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.

ശരണ്യയുടെ വാക്കുകളില്‍ ശാസ്ത്രലേഖകന്‍ വിജയകുമാര്‍ ബ്ലാത്തൂരും സംശയം പ്രകടിപ്പിച്ചു. നേരത്തെ തടിയന്‍റമോൾ പീക്ക് സന്ദര്‍ശിച്ച ചിത്രം സഹിതമാണ് വിജയകുമാര്‍ സംശയങ്ങളുന്നയിക്കുന്നത്. 'അവിടെ വഴി തെറ്റാനുള്ള കാരണം എന്തെന്ന് ഇപ്പോഴും മനസിലായില്ല. എങ്കിലും ഇത്രയും മൃഗങ്ങൾ ഉള്ള ഇടത്ത് നാലു ദിവസം കാട്ടിൽ അവർ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്,  വിശ്വസിക്കാൻ അല്‍പം പ്രയാസവും ഉണ്ട്' എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

പുൽമേടിൽ എത്തിയാൽ അവരെ അന്വേഷിക്കുന്നവരെ കാണാൻ അത്ര പ്രയാസമുള്ളതല്ല. ഒരു രാത്രി കാട്ടിൽ കുടുങ്ങുന്നത് മനസിലാക്കാം - എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റർ നടന്നാൽ പുറത്ത് കടക്കാൻ പറ്റുന്നത്രയേ ഉള്ളു അവിടം,  എന്താണ് സംഭവിച്ചത് എന്ന് ശരണ്യ പറയുന്നത് വരെ കാത്തിരിക്കാം എന്നാണ് അദ്ദേഹം എഴുതിയത്. ഇത്രയും ആരോഗ്യമുള്ള അവർക്ക് അവിടെ നിന്ന് വഴി കണ്ടെത്താൻ ഇത്ര ദിവസം വേണ്ട, മൂന്നു ദിവസം കാട്ടിൽ എന്നതിൽ എന്തോ ഒരു പന്തികേട് പോലെ എന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. ഇരുവരുടെയും വാദങ്ങളെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ നിറയുന്നുണ്ട്.

ENGLISH SUMMARY:

Mountaineer Shaikh Hassan Khan expresses doubts regarding Sharanya's four-day ordeal in Thadiyentamole. He believes her narrative doesn't reflect the mindset of someone trying to survive in the wilderness.