മൂന്നു രാത്രിയും മൂന്നു പകലുമാണ് ശരണ്യ തടിയന്‍റമോൾ മലമുകളില്‍ ചെലവഴിച്ചത്. ട്രക്കിങിനിടെ വഴിതെറ്റിയ ശരണ്യ കഴിഞ്ഞത് പാറയുടെ അരികിലായാണ്. സമീപത്തു നിന്നുള്ള അരുവിയിലെ വെള്ളം കുടിച്ചാണ് മൂന്നു ദിവസം മുന്നോട്ട് പോയതെന്ന് ശരണ്യ പറഞ്ഞു. ആരോഗ്യം ഓകെയാണെന്നും കുഴപ്പമില്ലെന്നും വനത്തില്‍ നിന്നും പുറത്തെത്തിയ ശേഷം ശരണ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രദേശവാസികളായ തിരച്ചില്‍ സംഘമാണ് ശരണ്യയെ കണ്ടെത്തിയത്. കുറഞ്ഞ സമയം കൊണ്ട് സംഘം അടുത്തെത്തിയതായി ശരണ്യ പറഞ്ഞു. ശബ്ദം കേട്ടാണ് അങ്ങോട്ട് പോയെന്നും അതോടെ ആളെ കിട്ടിയെന്നും തിരച്ചില്‍ സംഘാംഗങ്ങള്‍ പറഞ്ഞു. ദിവസവും രാവിലെയും വൈകീട്ടും ശബ്ദമുണ്ടാക്കിയിരുന്നതായി ശരണ്യ പറഞ്ഞു. ശരണ്യയെ കണ്ടെത്തിയത് ആനയുള്ള സ്ഥലമാണെന്നും ആരും പോരാത്ത സ്ഥലമാണെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞത്.
ഡ്രോണ്‍ വരുമെന്നാണ് പ്രതീക്ഷിച്ചത്. വിസിലിലിറ്റയുള്ള സ്ഥലത്താണ് താമസിച്ചത്. ഇന്ന് മലയുടെ പീക്കിലേക്ക് പോകാനാണ് തീരുമാനിച്ചത്. അവിടെ എത്തിയാല്‍ താഴത്തേക്ക് നോക്കിയാല്‍ എന്തെങ്കിലും വഴി കാണുമെന്ന് കരുതി എന്നും ശരണ്യ പറഞ്ഞു.
വ്യാഴാഴ്ചയാണ് ശരണ്യ കുടകിലെ തടിയന്‍റമോൾ കൊടുമുടി കയറാന്‍ പോയത്. ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കു ശേഷംതന്നെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റി എന്ന് ശരണ്യ താമസിച്ച ഹോംസ്റ്റേയിലേക്ക് വിവരം കൈമാറിയിരുന്നു. പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. നാൽപ്പത് പേരടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.