കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് വട്ടിയൂര്‍ക്കാവ് ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആർ ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍. സുപ്രീം കോടതിയും എന്‍ഐഎയും തള്ളിക്കളഞ്ഞ വാട്സാപ്പ് യൂണിവേഴ്സിറ്റി പ്രചരണം ശ്രീലേഖ മുന്നോട്ട് വയ്ക്കുന്നതില്‍ വേദനയുണ്ടെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തിൽ ജയിക്കാൻ നമ്മുടെ നാടിൻറെ മത സൗഹാർദത്തെ ബലി കഴിക്കരുതെന്നും രാഹുല്‍ പറഞ്ഞു.
'10 വോട്ടിനായി മത സൗഹാർദത്തെ തള്ളിപറയല്ലേ ശ്രീലേഖ മാഡം. ശ്രീലേഖ ഐപിഎസ് സാമൂഹിക പ്രവർത്തനത്തിനായി വന്നപ്പോൾ വളരെ സന്തോഷിച്ച ഒരു വ്യക്തിയാണ് ഞാൻ. മാഡത്തെ പോലുള്ളവർ നമ്മുടെ പൊതു രംഗത്തിനു രാഷ്ട്രീയ ഭേദമന്യേ ഒരു വലിയ സ്വത്ത് ആണ്. ഇത് ഒരു അഭ്യർഥനയാണ് --> രാഷ്ട്രീയത്തിൽ ജയിക്കാൻ നമ്മുടെ നാടിൻറെ മത സൗഹാർദത്തെ ബലി കഴിക്കരുത്. എവിടെയാണ് ശ്രീലേഖ ജി "ലവ് ജിഹാദ്" ??
ഇന്ത്യയുടെ സുപ്രീം കോടതി, എന്‍ഐഎ ഒക്കെ തള്ളിക്കളഞ്ഞ ഈ വാട്സാപ്പ് യൂണിവേഴ്സിറ്റി വ്യാജ പ്രചാരണം മാഡത്തെ പോലെ "കേരളത്തിന്റെ കിരൺ ബേദിയായ", പ്രഥമ IPS വനിതാ മുന്നോട്ടു വയ്ക്കുന്നതിൽ വല്ലാത്ത വേദനയുണ്ട്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീ ഇ ശ്രീധരൻ സർ നെ പോലുള്ളവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമ്പോൾ ബിജെപിക്കു കൊടുത്ത ഒരു ഉപദേശം - "ലവ് ജിഹാദ് പോലുള്ള ക്യാമ്പയിൻ മായി മുന്നോട്ടു പോകരുത് എന്നാണ്.
എത്രയോ സീരിയസ് ആയ "ഹിന്ദു വിഷയങ്ങൾ" നമ്മുടെ കേരളത്തിൽ ഉണ്ട് ? ഉദാഹരണം - കേരള പോലീസ് ഡിജിപി ആയിരുന്ന താങ്കളുടെ സീനിയർ ആയിരുന്ന ഡോ.സിബി മാത്യൂ ഡോക്ടറേറ്റ് പ്രബന്ധം (MG University) ചൂണ്ടിക്കാട്ടുന്നത് 80% ആത്മഹത്യകളും 55% ഉള്ള നമ്മൾ ഹിന്ദുക്കളിൽ ആണെന്നാണ്. 2023 സിപിഎം, എല്‍ഡിഎഫ് സർക്കാരിന്റെ യുവജന കമ്മീഷനും ഇത് തന്നെ ചൂണ്ടി കാട്ടുന്നുണ്ട്.
നമ്മൾ ഹിന്ദുക്കളിൽ ആത്മഹത്യ, മദ്യപാനം, കുടുംബ തകർച്ച, ജനസംഖ്യ തളർച്ച .. തുടങ്ങി എത്രയോ പ്രശ്നങ്ങളുണ്ട്. ഇതൊന്നും കാണാതെ എന്തിനാണ് മാഡം മുസ്‌ലിം സഹോദരങ്ങളുടെ പുറത്തു കള്ളത്തരങ്ങൾ പറഞ്ഞു കുതിര കയറുന്നതു. ദൈവത്തെ ഓർത്തു താഴ്മയായി അപേക്ഷിക്കുകയാണ് - വാട്സാപ്പ് യൂണിവേഴ്സിറ്റുകൾക്കു മാഡം പ്രോത്സാഹനം കൊടുക്കരുതേ,' രാഹുല്‍ കുറിച്ചു.