പരാതിക്കാരിയുടെ അമ്മ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോണിലേക്ക് മെസ്സേജുകൾ അയക്കുന്നുണ്ടെന്നും, പരാതിക്കാരി രാഹുലിന്റെ സോഷ്യൽ മീഡിയയിലെ സ്റ്റോറികൾക്ക് പ്രതികരിക്കുന്നുണ്ടെന്നും സുഹൃത്ത് ഫെന്നി നൈനാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാഹുൽ കോടതിയിൽ സമർപ്പിച്ച തെളിവുകളിൽ ഇക്കാര്യവുമുണ്ടെന്നും ജാമ്യം റദ്ദ് ചെയ്യാൻ പറ്റില്ല എന്ന് കോടതി വിധിച്ചത് ഇവയെല്ലാം കണക്കിലെടുത്താണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'ഇന്നത്തെ ദിവസം പറയേണ്ടത് രാഹുൽ മാങ്കുട്ടത്തിലിനെ പറ്റിയാണ്. അയാൾ കാണിച്ച അച്ചടക്കം ചുരുങ്ങിയത് രണ്ട് സീറ്റിൽ എങ്കിലും കോൺഗ്രസിന് ഗുണം ആകുന്നുണ്ട്. അതിനെ പറ്റി വേറെ ഒരു അവസരത്തിൽ പറയാം. കേസിനെ പറ്റി തന്നെ പറയാം. രാവിലെ വാർത്തകൾ ഉണ്ടായിരുന്നു രാഹുലിന് ഇന്ന് നിർണായകം എന്ന്. കുറെ ആയി ഈ തലക്കെട്ട് ശീലമായിട്ടുണ്ട്.
രാഹുൽ എംഎൽഎ രണ്ടാമത്തെ കേസിലെ പരാതിക്കാരിയെ ഫോൺ വിളിക്കാൻ ശ്രമിച്ചത് ഭീഷണിപ്പെടുത്താൻ ആയിരിക്കാം, അത് കൊണ്ട് ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എസ്ഐടി കൊടുത്ത പരാതിയിൽ വിധി പറയുന്ന ദിവസം എന്നതായിരുന്നു ഇന്നത്തെ വിശേഷം.
കോടതി വിധി വന്ന ശേഷം കാര്യമായ വാർത്തകൾ ഇല്ലാ. എന്താണ് കാരണം? രാഹുൽ എംഎൽഎയുടെ ജാമ്യം റദ്ദ് ചെയ്യാൻ പറ്റില്ല എന്ന് കോടതി വിധിച്ചു. എന്ത് കൊണ്ടാണ് കോടതി അങ്ങനെ വിധിച്ചത്?
രാഹുൽ കോടതിയിൽ സമർപ്പിച്ച തെളിവുകൾ ഈ പരാതിക്കാരിയുടെ അമ്മ തന്നെ അദ്ദേഹത്തിന്റെ ഫോണിലേക്ക് മെസ്സേജുകൾ അയക്കുന്നു എന്നും പരാതിക്കാരിയും തന്റെ സ്റ്റോറികൾക്ക് പ്രതികരിക്കുന്നു എന്നുമാണ്. ഈ പരാതിയിൽ പറഞ്ഞ ദിവസം പോലും പരാതിക്കാരിയുടെ അമ്മ ഫോണിൽ മെസേജ് അയച്ചു എന്നും അതിനാൽ ബ്ലോക്ക് ചെയ്തു എന്നുമുള്ള തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. അത് കോടതിക്കു ബോദ്ധ്യമായി.
ഒരു ചെറുപ്പക്കാരനെ ഒരു സർക്കാരും ഒരു സംഘം മാധ്യമങ്ങളും ചേർന്ന് കഴിവേറ്റാൻ ശ്രമിച്ചതിന്റെ ഉദാഹരണമാണ് രാഹുൽ കേസ്.
അയാൾ തന്നെ സൂചിപ്പിച്ച പോലെ കേരളം ഇതിന്റെ ചതികൾ ഒന്നൊന്നായി തെളിവ് സഹിതം തിരിച്ചറിയും തീർച്ച…
ഇന്ന് തള്ളി പറഞ്ഞവർ അന്ന് ദുഖിക്കും. ഈ പരാതിക്കാരി എനിക്ക് എതിരെയും അപവാദ പ്രചരണം നടത്തിയിരുന്നു. ഞാൻ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രിയപ്പെട്ട പരാതിക്കാരി കോടതി മുറിയിലും പൊതു സമൂഹത്തിലും ഇതിന് കണക്ക് പറയേണ്ടി വരും.
ഈ പറഞ്ഞ കള്ളത്തിനു നാട്ടുകാരുടെയും കൂട്ടുകാരുടെയും ഈ ലോകത്തിന്റെയും മുന്നിൽ തല കുനിച്ചു നിർത്തും. കോടതിയിൽ കള്ളം തെളിയുമ്പോൾ തിരിശ്ശീലയ്ക്ക് പിന്നിൽ നിൽക്കാനാകില്ല'. - ഫെന്നി നൈനാൻ വിശദീകരിക്കുന്നു.