പ്രണയ നൈരാശ്യം കാരണം വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ യുവാവ് പിടിയിലായി. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷ് എന്ന പത്തൊമ്പതുകാരനാണ് ആലുവ റയിൽവേ പോലീസ് പിടികൂടിയത്. വന്ദേ ഭാരതത്തിന്റെ പുറത്തുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത് .
ഈ മാസം ഏഴിന് രാവിലെ ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അകപറമ്പ് റയിൽവേ ഗേറ്റിന് സമീപമാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. കാമുകിയുടെ വീടിനടുത്ത് സ്ഥിരമായി ചെല്ലാറുണ്ടായിരുന്ന യുവാവ് പ്രണയനൈരാശ്യം മൂലം ആണ് കല്ലെറിഞ്ഞതെന്ന് പൊലീസിനോട് സമ്മതിച്ചു.
തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തത്. വന്ദേ ഭാരത് ട്രെയിനിന് ചുറ്റും ആറ് സിസിടിവി കാമറകൾ ഉണ്ടെന്നും ദൃശ്യങ്ങൾ മുഴുവൻ സമയവും ചിത്രീകരിക്കുന്നുണ്ടെന്നും റെയിൽവെ പൊലീസ് അറിയിച്ചു