സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളില്‍ ആരും കൊതിക്കുന്നൊരു നേട്ടമാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ജെ.എസ് ശ്രീജ സ്വന്തമാക്കിയത്. ആദ്യ അവസരത്തിൽ തന്നെ സിവില്‍ സര്‍വീസ് ലഭിക്കുന്നതിനൊപ്പം 57-ാം റാങ്കോടെ മലയാളികളിൽ ഒന്നാമതുമാണ് ഈ മിടുക്കി. ഇല്ലായ്മകളുടെ നടുവിലും പഠനത്തിന് കുറവുകൾ വരുത്താതെ മാതാപിതാക്കൾ നൽകിയ പിന്തുണയും പ്രചോദനവും ആണ് ശ്രീജയുടെ വിജയത്തിന് പിന്നില്‍.
കൂലിപ്പണിക്കാരനായ ജയകുമാറിന്‍റെയും എം.എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് ശ്രീജ സിവില്‍ സര്‍വീസ് പരീക്ഷയിലേക്ക് എത്തുന്നത്. പൈസയില്ലെങ്കിലും മകള്‍ പഠിക്കാനുള്ള ധൈര്യം നല്‍കി എന്നാണ് പിതാവ് ജയകുമാര്‍ പറയുന്നത്.
പൈസയില്ലെങ്കിലും ആവശ്യസമയത്ത് പണം എവിടുന്നെങ്കിലും വരും. കോളജില്‍ മാസം ഫീസടയ്ക്കണം. ഈ സമയത്ത് എവിടെ നിന്നെങ്കിലും പൈസ വരും. ഭാര്യ കുടുംബശ്രീലിയിലുണ്ട്. അവിടെന്ന് പൈസ് എടുക്കും. സൗദിയില്‍ നിന്നൊരു മാല കൊണ്ടുവന്നിരുന്നു. ഈ മാല പണയം വച്ചത് വര്‍ഷത്തിലെടുത്ത് പുതുക്കം. പിന്നെ കുടുംബക്കാര്‍ പലതവണ സഹായിച്ചു. ഇങ്ങനെയൊക്കെയാണ് മകളെ പഠിപ്പിച്ചത്. വലിയ കടമാണ് എന്നാണ് ജയകുമാര്‍ പറയുന്നത്. അവളുടെ അധ്വാനത്തിന്‍റെ ഫലം ദൈവം കൊടുത്തു എന്നാണ് അമ്മ ഷീജ കുമാരി മകളുടെ നേട്ടത്തെ പറ്റി പറഞ്ഞത്.
പഠിത്തിന്‍റെ കാര്യത്തില്‍ എന്ത് പറഞ്ഞാലും വീട്ടുകാര്‍ ഒപ്പമുണ്ടായിരുന്നു എന്ന് ശ്രീജ പറയുന്നു. നന്നായി പഠിക്കുകയാണ് എന്‍റെ കടമ. ഊര്‍ജം, വാശി ഉണ്ടായിരുന്നു. ഇതാണ് എന്നെ മുന്നോട്ട് കൊണ്ടുപോയതെന്നും ശ്രീജ. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളിയായ ഹരിത വി. കുമാറിന് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ചത് മുതലാണ് ശ്രീജയുടെ മനസിലും സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വളര്‍ന്നത്. അന്ന് അമ്മയോട് ചോദിച്ചാണ് സിവില്‍ സര്‍വീസിനെ പറ്റി മനസിലാക്കിയത്. അന്ന് ഐഎഎസ് ആയിരുന്നു ആഗ്രഹം. കോളജില്‍ ഇന്‍റര്‍ നാഷണല്‍ റിലേഷന്‍ പഠിച്ചപ്പോള്‍ ഡിപ്ലോമസി ഇഷ്ടമയി. 57-ാം കിട്ടയത് കൊണ്ട് ഐആര്‍എസ് കിട്ടിമെന്ന് വിശ്വാസമെന്നും ശ്രീജ പറഞ്ഞു.