കാസർകോട് ട്രെയിനും അനൗൺസ്മെൻറ് ഉള്ള സ്റ്റേഷനായി മാറി ഒരു വീട്. പെരിയ സ്വദേശി ദാമോദരനാണ് സ്വന്തം വീട് റെയിൽവേ സ്റ്റേഷന്റെയും, ട്രെയിനുകളുടെയും രൂപത്തിൽ നിർമ്മിച്ചത്. മുൻ റെയിൽവേ ഉദ്യോഗത്തിന്റെ ഓർമ്മയ്ക്കായാണ് മൂന്നുവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്.
പെരിയ രാവണീശ്വരം റോഡിലുള്ള ദാമോദരേട്ടന്റെ ടിഡി സെൻട്രൽ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസ് എത്തി നിൽക്കുകയാണ്, ഒപ്പം ആച്ച കൊച്ചുമുണ്ട്. വെസ്റ്റേൺ റെയിൽവേയിൽ നിന്ന് സതേൺ റെയിൽവേയിൽ എത്തി ട്രെയിൻ ഇൻസ്പെക്ടറായാണ് ദാമോദരൻ സ്വമേധയാ വിരമിക്കുന്നത്.
വീട് പണിതപ്പോൾ വെസ്റ്റേൺ റെയിൽവേയിൽ ആദ്യമായി ജോലി ചെയ്ത ' ആഡംബര ട്രെയിൻ ഫ്ലൈയിങ് റാണിയുടെ കോച്ചിന്റെ രൂപത്തിൽ വീട് രൂപകൽപ്പന ചെയ്യുകയായിരുന്നു. അമ്മയുടെ സ്മരണാർത്ഥം കോച്ചിന് ആച്ച കോച്ച് എന്ന് പേരും നൽകി. മൂന്നുവർഷം കഴിഞ്ഞാണ് കൂടുതൽ നിർമാണങ്ങൾ നടത്താൻ ദാമോദരൻ തീരുമാനിച്ചത്.
അങ്ങനെ മതിൽ പരശുറാം എക്സ്പ്രസ് ആയി. ഒപ്പം ട്രെയിൻ വരുന്ന സമയം കണക്കാക്കി അനൗൺസ്മെൻറ് ഏർപ്പെടുത്തി. പൂർണ്ണമായും തൊഴിലാളികളെ ഏൽപ്പിക്കാതെ ട്രെയിനിന്റെ ഒറിജിനൽ ഫീൽ നൽകുന്ന കപ്ലിൻ സ്പ്രിംഗ് വീൽ എന്നിവ 77 വയസ്സിൽ ദാമോദരൻ തന്നെ ചെയ്തെടുക്കുകയായിരുന്നു.
ആളുകളുടെ പ്രോത്സാഹനമാണ് കൂടുതൽ നിർമാണത്തിന് പ്രേരിപ്പിച്ചത്. വഴിയാത്രക്കാർക്ക് സൗജന്യ കുടിവെള്ളം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കേട്ടറിഞ്ഞ് ഈ കൗതുക വീട് കാണാൻ നിരവധി പേരാണ് ദാമോദരേട്ടന്റെ അടുത്ത് എത്തുന്നത്.