മന്ത്രി വീണാ ജോര്‍ജിന്‍റെ കഴുത്തില്‍ പൊലീസ് ഉദ്യോഗസ്ഥ പിടിക്കുന്ന തരത്തിലുള്ള എഐ ചിത്രം പ്രചരിപ്പിച്ച് മഹിളകോണ്‍ഗ്രസ് നേതാവ്. ‘വല്ലാത്ത ഒരുപിടി ആയിപോയി’ എന്ന ക്യാപ്ഷനോടെയാണ് മഹിള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ഗായത്രി വി നായര്‍ പോസ്റ്റിട്ടിരിക്കുന്നത്. പൊലീസ് പിടിച്ചിട്ടാണ് മന്ത്രിക്ക് പരുക്ക് പറ്റിയതെന്നാണ് ആഖ്യാനം.
അഞ്ചോളം കെ എസ് യു പ്രവർത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മന്ത്രി പ്രതിഷേധക്കാരോടും പൊലീസിനോടും കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘എന്താ എനിക്ക് നടക്കാൻ പറ്റില്ലേ, ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’ എന്ന് മന്ത്രി പറയുന്നുണ്ട്. പ്രതിഷേധക്കാരെ മാറ്റിയ ശേഷം കടന്നുപോയ മന്ത്രി ഇവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനെ കണ്ടു. തുടർന്നാണ് തനിക്ക് പരുക്കേറ്റുവെന്ന് മന്ത്രി വെളിപ്പെടുത്തിയത്. സ്പീക്കറുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.
ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.