2021ൽ താന്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലം വെളിപ്പെടുത്തി വൈറല്‍ താരം വെള്ളത്തിലാശാന്‍ എന്ന ജയദീപ്. മൂന്ന് വര്‍ഷം മുന്‍പ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ അപകടം ഉണ്ടാക്കും വിധം ഇയാള്‍ കെഎസ്ആര്‍ടിസി ഓടിച്ചിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്നു ഇയാള്‍.
ഈ സംഭവത്തിന് പിന്നാലെ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാരോച്ച് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ സ്വയം വെള്ളത്തിലാശാന്‍ എന്ന പേരും ഇയാള്‍ സ്വീകരിച്ചു. ഇപ്പോഴിതാ കെഎസ്ആര്‍ടിസി കേസ് എടുത്തപ്പോഴ്‍ താന്‍ ഒളിവില്‍ പോയ സ്ഥലം ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കുടകിലെ സ്ഥലത്താണ് ഒളിവില്‍ കഴിഞ്ഞതെന്നും അവിടെ കറന്റില്ല , ഫോണില്ല ,ഗ്യാസില്ല ,കിണറില്ല ,മുറികൾക്ക് കതക് പോലുമില്ലെന്നും ഒരു ബാറ്ററി ടോർച്ചും , വാക്കത്തിയും കാപ്പി വടിയുമായിരുന്നു ഉണ്ടായിരുന്നതെന്നും ഇയാള്‍ പറയുന്നു.
ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെഎസ്ആര്‍ടിസി ബസ് അകപ്പെട്ടത്. അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയില്‍ ഡ്രൈവര്‍ ജയ്ദീപ് ബസ് മുന്നോട്ട് എടുത്തു. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി.
പിന്നീട് ബസ് സ്റ്റാര്‍ട്ട് ആയില്ല.നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി. മീനച്ചിലാറ്റിലെ തടയണ ഉയര്‍ത്തി നിര്‍മിച്ചതോടുകൂടിയാണ് ഈ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയത്.