അമ്പൂരി ജില്ലാ പഞ്ചായത്തംഗമായ ആതിര ഗ്രേസ് മുഖ്യമന്ത്രിയുടെ അടുത്ത് സെല്‍ഫി എടുക്കാന്‍ ചെന്നതും മുഖ്യമന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് വെള്ളറട ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗം ആതിര ഗ്രേസ്.
'സെല്‍ഫി എടുക്കാൻ പോയതല്ല, എന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ല, എനിക്കല്ല, കാണുന്നവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത്, മുഖ്യമന്ത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് ’ ആതിര ഗ്രേസ് പറയുന്നു. അമ്പൂരി കുമ്പിച്ചല്‍ കടവ് പാലം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അരികിലേക്ക് ആതിര എത്തുന്നതും. നടന്നു നീങ്ങുന്ന മുഖ്യമന്ത്രിയുടെ സമീപത്തെത്തി ഫോണ്‍ കാണിച്ചതും, നിരസിച്ച് മുഖ്യമന്ത്രി നടന്ന് പോകുകയായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വേദി വിടുമ്പോഴായിരുന്നു സംഭവം. നിരാശയോടെ കസേരയില്‍ ചെന്നിരിക്കുന്ന ആതിരയെയും വിഡിയോയില്‍ കാണാം.
2018ല്‍ സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം കുപിതനായതും പിന്നീട് ചിരിച്ച് ചിത്രമെടുത്ത് മടങ്ങിയതും വാര്‍ത്തയായിരുന്നു. കായംകുളം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നില്‍ വച്ചായിരുന്നു അന്ന് വിദ്യാര്‍ഥികളിലൊരാള്‍ സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞത്. സെല്‍ഫിക്കായി കയ്യില്‍ കടന്ന് പിടിച്ച വിദ്യാര്‍ഥിയോട് മുഖ്യമന്ത്രി ആദ്യം അമ്പരപ്പ് കാട്ടി കൈ തട്ടി മാറ്റിയെങ്കിലും പിന്നീട് സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു.