നേതാക്കളുടെ തിക്കും തിരക്കും അല്ല പുതുയുഗ യാത്രയിൽ ഉള്ളതെന്നും, ജനങ്ങളുടെ തിക്കും തിരക്കും ആണെന്നും ഷാഫി പറമ്പില്‍ എംപി.
യാത്ര മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് ഐക്യദാർഢ്യപ്പെട്ടാണ് ജനങ്ങൾ എത്തുന്നത്. തിക്കിനെയും തള്ളിനെയും സംബന്ധിച്ച് നിങ്ങള്‍ കൊടുത്ത വാര്‍ത്തകള്‍ കണ്ടു. നേതാക്കളുടെ തിരക്ക് മാത്രമല്ല ജനങ്ങളുടെ തിക്കും തിരക്കും കൂടി വാർത്തയാക്കണമെന്നും ഷാഫി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിനെ ചുമലിലേറ്റി വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരുമ്പോള്‍ വഴിയിലുടനീളം ആളുകള്‍ വരുന്നുണ്ടെങ്കില്‍ വടകരയുടെ മനസ് ക്ലിസ്റ്റല്‍ ക്ലിയറാണ്. ഈ യാത്ര വര്‍ഗീയതയും വിഭാഗീയതയും പറയുന്ന യാത്രയല്ലെന്നും, സര്‍ക്കാരിന്‍റെ പണം ഉയപോഗിച്ചുള്ള പിആര്‍ എക്സര്‍സൈസല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ സ്റ്റേജിൽ ഉന്തും തള്ളും ഉണ്ടായ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ട്രോൾ വന്നിരുന്നു. അതിന് കൂടി മറുപടി പറയുകയായിരുന്നു അദ്ദേഹം. ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നത് ഷാഫിയായിരുന്നു. എന്നാൽ യോഗത്തിന് അധ്യക്ഷത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു. സമയം വൈകിയതിനാൽ താൻ കൂടുതൽ സംസാരിക്കേണ്ടതില്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ നിലപാട്.
പിന്നാലെ നടന്നത് ഷാഫി സംസാരിക്കണമെന്നു പറഞ്ഞായി തർക്കം,ആ തർക്കം പിടിച്ച് പിടിവലിയായി, ഒടുവിൽ ഷാഫി ഒരു വാക്കിൽ സംസാരിച്ച് പോയി. ഇതോടെയാണ് ട്രോളന്മാർ വിഷയം ഏറ്റെടുത്തത്. സിനിമ മീമുകളാണ് ട്രോളാൻ ഉപയോഗിച്ചിരിക്കുന്നത്.