ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് ആരാധകര്‍. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ താരത്തിന്‍റെ മരണവിവരമറിഞ്ഞ് പേജില്‍ നൂറുകണക്കിനാളുകളാണ് പ്രതികരണങ്ങളുമായെത്തുന്നത്. ‘എന്തിനാണിത് ചെയ്തത്?’ എന്ന ചോദ്യമാണ് കമന്‍റ് ബോക്സ് നിറയെ.
വാടകവീട്ടിലാണ് ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുരുക്കുണ്ടാക്കാന്‍ ഉപയോഗിച്ച തുണി കീറി താഴെ വീണിരുന്നു. മരണസമയത്തെ വെപ്രാളത്തിലാണ് കുരുക്ക് പൊട്ടിയതെന്നും തൊട്ടുപിന്നാലെ ചിന്നുവിന് ജീവന്‍ നഷ്ടമായിരിക്കാമെന്നും പൊലീസ് പറയുന്നു. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. Also Read: ഫോണെടുത്തില്ല, ആണ്‍സുഹൃത്ത് കണ്ടത് തൂങ്ങിനില്‍ക്കുന്ന ചിന്നുവിനെ; വിവാഹമോചന നടപടികള്‍ക്കിടെ മരണം
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സുഹൃത്തിനൊപ്പമായിരുന്നു ചിന്നു പാപ്പു താമസിച്ചിരുന്നത്. ചിന്നുവിന്‍റെ നാലുവയസുള്ള മകന്‍ പിതാവിനൊപ്പമാണ് താമസം. ആണ്‍സുഹൃത്തുമായുള്ള പ്രശ്നങ്ങളാണ് മരണത്തിനു കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. കാസര്‍കോട് സ്വദേശിയായ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ചിന്നുവിന്‍റെ മൊബൈല്‍ഫോണ്‍ വിശദമായി പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം രാവിലെ സുഹൃത്ത് ജോലിക്കുപോയ ശേഷമാണ് സംഭവം. രാവിലെ ഒരുതവണ ചിന്നുവിനെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ലെന്നും ഉച്ചയ്ക്ക് വിളിച്ചപ്പോഴും കിട്ടാതായതോടെയാണ് സുഹൃത്ത് തിരിച്ചെത്തിയതെന്നും സൂചനയുണ്ട്. മറ്റൊരാളെയും കൂട്ടിയാണ് ചിന്നുവിന്‍റെ സുഹൃത്തായ യുവാവ് ക്വാര്‍ട്ടേഴ്സിലെത്തിയത്. കതക് തുറന്നപ്പോള്‍ കഴുത്തില്‍ തുണി കുരുങ്ങി നിലത്ത് മരിച്ചുകിടക്കുന്ന ചിന്നുവിനെയാണ് കണ്ടത്. ഇവര്‍ നിലവിളിച്ചതോടെ നാട്ടുകാരെത്തിയാണ് ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദൂർ സ്വദേശിയാണ് ഇരുപത്തഞ്ചുകാരിയായ ചിന്നു.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസാദ് നഗറിലെ ക്വാട്ടേഴ്സിലാണ് ചിന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാം വിഡിയോകളെല്ലാം കാസര്‍കോടന്‍ ശൈലിയിലുള്ളതായിരുന്നു. പാചകം, യാത്ര, പ്രമോഷന്‍ വിഡിയോകള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞെങ്കിലും വിവാഹ മോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. ‘ബെല്യമ്മേ, ബെല്യമ്മേ...’ എന്ന ചിന്നുവിന്‍രെ വിളി ഇനിയില്ല. അതുതന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലുമെല്ലാം ചിന്നുവിന്‍റെ ആരാധകര്‍ വേദനയോടെ കുറിക്കുന്നത്. കുഞ്ഞിനെ ഓര്‍ക്കാതെ എന്തിനിത് ചെയ്തു എന്ന് ചോദിക്കുന്നവരും ഏറെ. കീറിമുറിക്കുന്ന വേദനയാണെന്നും മറ്റുചിലര്‍ കുറിച്ചു.