കൊല്ലം പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന്‍ സോഷ്യല്‍ മീഡിയയിലെ താരം. വെണ്ടാർ സ്വദേശി വി.എസ്. മുരാരിയെന്ന രാജന്‍ ബാബുവിനെതിരെയാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
88,000ത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ 'വി.എസ്.മുരാരി തന്ത്രി' എന്ന പേജ് ഫോളോ ചെയ്യുന്നത്. സിനിമാ ഗാനങ്ങളും മാപ്പിളപാട്ടുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് രാജന്‍ ബാബു. ഓരോ വിഡിയോക്കും മില്യണ്‍ കണക്കിന് വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ജ്യോത്സ്യനെതിരെ കേസ് വന്നതോടെയാണ് വിഡിയോകള്‍ക്ക് ഇത്രയധികം വ്യൂസ് ലഭിച്ചത്.
വി. രാജന്‍ ബാബു(55) എന്ന ശരിയായ പേരു മാറ്റി മുരാരി തന്ത്രി എന്ന പേരിലാണ് ജ്യോത്സ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊട്ടാരക്കര വെണ്ടാറിൽ വീട്ടിൽ തന്നെയാണ് ജ്യോതിഷാലയം. അമ്മയ്ക്കൊപ്പം ബാധയൊഴിപ്പിക്കാനെത്തിയ പെൺകുട്ടിയെ ആണ് രാജേന്ദ്ര ബാബു കടന്നുപിടിക്കാന്‍ ശ്രമിച്ചത്.
അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്ന് പൊലിസിനു നൽകിയ പരാതിയിൽ പറയുന്നു. നിലവിളിച്ചു ബഹളം വച്ച പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ രക്ഷപ്പെട്ടിരുന്നു. വ്യാപക തിരച്ചിലിനൊടുവില്‍ പുത്തൂര്‍ പൊലീസ് ജോത്സ്യനെ പിടികൂടി.