കോഴിക്കോട്ടെ എന്‍എെടി മെസ്സില്‍ എത്തിയാല്‍ രാജ്യത്തെ വ്യത്യസ്ത രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടാം. ക്യാംപസിലെ 16 മെസ്സുകളിലും ഓരോ ദിവസവും ഓരോ ഇനം ആഹരമാണ് ലഭിക്കുക. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി പാന്‍ ഇന്ത്യന്‍ രുചിക്കൂട്ടാണ് മെസില്‍ ഒരുക്കുന്നത്. 

ഒന്‍പതിനായിരം കുട്ടികളുള്ള കോഴിക്കോട് എന്‍ഐടിയില്‍ വിപുലമായ ഹോസ്റ്റല്‍ സൗകര്യങ്ങളാണ് ഉള്ളത്. ക്യാംപസിനുള്ളിലെ മെസ്സുകളാണ് അവയില്‍ പ്രധാന ആകര്‍ഷണം. 

വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസത്തെ ആഹാരത്തിന് 120 രൂപയാണ് ചാര്‍ജ്. ആപ്പ് വഴി ഓണ്‍ലൈനായി ഓരോ മെസ്സിലെയും വിഭവങ്ങള്‍ അറിയാന്‍ കഴിയും. ചോക്കോസ്, പാവ് ബജി, അപ്പം, ഉപ്പുമാവ്, മസാലദേശ, പൂരി ബാജി, റവ ദേശ, ആലു പറോട്ട എന്നിവക്കൊപ്പം മുളപ്പിച്ച ധാന്യങ്ങള്‍, മുട്ട, പഴം തുടങ്ങി പോഷക ഗുണങ്ങളുള്ള ആഹാരങ്ങളാകും രാവിലെ. ചിക്കന്‍ മന്തി, ബിരിയാണി, അല്‍ഫാം, ചോറ്, പുലാവ്, വിവധ ചിക്കന്‍ വിഭവങ്ങള്‍, മീന്‍കറി, സാമ്പാ‍ര്‍, പഴങ്ങള്‍, ഗുലാബ് ജാമുന്‍, ലഡു തുടങ്ങിയവയാകും ഉച്ചക്കത്തെ വിഭവങ്ങള്‍. ചപ്പാത്തി, ചോറ്, ഫ്രൈഡ് റൈസ്, പനീര്‍ കറി, ദാല്‍ കറി, സലാഡ് തുടങ്ങിയ വിഭവങ്ങളാണ് രാത്രി. ഇഷ്ടമുള്ള അത്രയും ഭക്ഷണം എടുത്ത് കഴിക്കാം, ആഹാരം പാഴാക്കരുതെന്ന അഭ്യര്‍ഥന മാത്രമാണ് അധികൃതര്‍ക്കുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായും വെജിറ്റേറിയന്‍ ആഹാരം വേണ്ടവര്‍ക്ക് പ്രത്യേകമായും മെസുകളുണ്ട്. 

ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ള ഫിറ്റ്നസ് സെന്‍ററും, മാനസികോല്ലാസത്തിനായുള്ള മറ്റ് സജ്ജീകരണങ്ങളും വ്യത്യസ്തമായവയാണ്. 

ENGLISH SUMMARY:

NIT Calicut mess offers a diverse range of Indian cuisines to its students. With 16 messes serving different dishes daily, students can explore a variety of flavors from across the country within the campus.