ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനയാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ഡയറിയിലെ വിവരങ്ങളില്‍ നിന്നും ലഭിക്കുന്നത്. കുടുംബത്തോട് ക്ഷമചോദിച്ചതാണ് കുറിപ്പ് ആരംഭിക്കുന്നത്. കടുത്ത തീരുമാനം എടുക്കുകയാണെന്നും അതിന് മാപ്പ് ചോദിക്കുകയാണെന്നും കുറപ്പിലുണ്ട്. ഡയറിയില്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് ലഭിച്ചത് എന്നാണ് വിവരം. 

 

മരണശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകണമെന്നും ആരാണ് പിൻഗാമികളെന്നും ഉത്തരവാദിത്തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും തുടക്കം മുതലുള്ള ആളുകളെ വഞ്ചിക്കരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ കുറിപ്പിന് സമാനമായിട്ടുള്ള വിവരങ്ങളാണ് ഡയറിയിലുള്ളത്. അതിനാല്‍ മരിക്കാനുള്ള തീരുമാനം റോയ് നേരത്തെ തന്നെ ആലോചിച്ചുറപ്പിച്ചിരുന്നു എന്നാണ് സംശയം. 

 

മരണം സംഭവിച്ച വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരന്‍ സി.ജെ ബാബുവിനെ മൂന്ന് തവണ തുടർച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഈ സമയത്ത് ബാബു തായ്‌ലന്‍ഡിലായിരുന്നു. മരിക്കാൻ ഉറപ്പിച്ചതിന് ശേഷമുള്ള വിളിയായിരുന്നു ഇതെന്ന സംശയമാണ് പൊലീസിനുള്ളത്. 

 

സാമ്പത്തിക വിവരങ്ങൾ റോയ് പലതവണ ഭാര്യയുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. തന്റെ പല സാമ്പത്തിക ഇടപാടുകളെയും ബിസിനസ് കാര്യങ്ങളെയും കുറിച്ച് ഭാര്യയ്ക്ക് അറിയാമെന്ന് അദ്ദേഹം ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈയിടെയായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോകളില്‍ അദ്ദേഹം മരണത്തെ പറ്റി സംസാരിച്ചിരുന്നു. മരിച്ചാല്‍ എന്തു ചെയ്യുമെന്ന് ഭാര്യയോട് ചോദിച്ചെന്നും മക്കളെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് പോകുമെന്ന മറുപടി ലഭിച്ചിരുന്നതായും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്. താനില്ലെങ്കിലും തനിച്ച് ജീവിക്കാന്‍ കഴിവുള്ളവരാണ് അവരെന്ന തിരിച്ചറിവ് തനിക്കുണ്ടെന്നും റോയ് വിഡിയോയില്‍ പറയുന്നു. 

ENGLISH SUMMARY:

Confident Group Chairman C J Roy's diary entries suggest a pre-meditated decision to end his life. These entries, received by his family, included an apology to his loved ones and detailed plans for business succession and investor protection.