ആണുങ്ങളെ വിശ്വസിക്കാം, പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഭാര്യ ബസന്തി. സത്യം പറഞ്ഞാൽ ഞാനൊരു അതിജീവിതയാണ്. ഉറക്കത്തിൽ അടി കിട്ടിയ പോലെ ഇങ്ങനെയൊരു കേസ് വന്ന സമയത്ത് ജയേട്ടന്‍റെ ഭാഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമുണ്ടായിരുന്നില്ല. താൻ ഒപ്പം നടക്കുകയെന്നല്ലാതെ പുറംലോകവുമായി ബന്ധമില്ലാത്തയാളാണ്. സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്. സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്തവരുണ്ട്. എന്തെങ്കിലും ദേഷ്യം വരുമ്പോൾ കള്ളക്കേസിൽ കുടുക്കി ആണുങ്ങളെ ജയിലിലടക്കുമ്പോൾ അവർക്ക് കുടുംബമുണ്ടെന്ന് ചിന്തിക്കണം. ജയേട്ടൻ ഇക്കാര്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളയാളാണ് താനെന്നും അവർ വ്യക്തമാക്കി.
ജയചന്ദ്രനെതിരായ പോക്സോ കേസിൽ സുപ്രിംകോടതിയുടെ അടക്കം നിരീക്ഷണങ്ങൾ അനുകൂലമായി. ആ സമയത്തെല്ലാം ഒപ്പം നിന്നയാളാണ് ബസന്തിയെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് കേസ് നടത്താനായി ചെലവായതെന്നും അദ്ദേഹം വ്യക്തമാക്കി.
ആ സാഹചര്യത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും, ഭാര്യ മാത്രമാണ് ഒപ്പം നിന്നതെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞു. ഭാര്യ ഇല്ലെങ്കിൽ ജീവനോടെ താനുണ്ടാവില്ല. ഒരു പരിചയവും ഇല്ലാതിരുന്നിട്ടും സഹായിച്ചതും മാധ്യമങ്ങളോട് അനുകൂലമായി സംസാരിച്ചതും രാഹുൽ ഈശ്വർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഈശ്വറിന് കിട്ടുന്ന ആദ്യവെടി തന്‍റെ നെഞ്ചത്ത് കൊണ്ടിട്ടേ രാഹുലിവിന്‍റെ നെഞ്ചത്ത് കൊള്ളുകയുള്ളൂ. അത്രയ്ക്ക് കടപ്പാടുണ്ടെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു.
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ മഞ്ജുവാര്യരെ അഭിനന്ദിച്ചും മാസമുറയെയും സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളെ അവഹേളിച്ചും പോസ്റ്റ് പങ്കുവെച്ചെന്ന് ആരോപിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ജയചന്ദ്രനെതിരെ ഉയർന്നത്. സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചോ ശാരീരികാവസ്ഥയെക്കുറിച്ചോ വ്യക്തമായ അറിവില്ലെങ്കില്‍ ഇത്തരം തെറ്റായ പോസ്റ്റുകള്‍ എഴുതരുതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
'മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ.. ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ' എന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ പോസ്റ്റ്.